കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം ഏർപ്പെടുത്തി. ഹൈക്കോടതിയുടെ ഇടക്കാല നിർദേശത്തെ തുടർന്നാണ് പാലാരിവട്ടം പോലീസ് സുരക്ഷ ഒരുക്കിയത്. പെൺകുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു വനിത എ.എസ്.ഐയെ നിയോഗിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പൊലീസ് സംരക്ഷണം വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ പുനഃസ്ഥാപിച്ചത്. നേരത്തെ അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചിരുന്നെങ്കിലും, പുതിയ ഹർജി പരിഗണിച്ച കോടതി വീണ്ടും സംരക്ഷണം നൽകാൻ നിർദേശിക്കുകയായിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി എത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി സെന്‍ട്രല്‍ പോലീസ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിച്ചിരുന്നു. പിന്നാലെയാണ് സുരക്ഷ തേടി വീണ്ടും പെണ്‍കുട്ടി എത്തിയത്. തന്റെ പാസ്‌പോര്‍ട്ടും പണവും അടക്കം പിതാവും സംഘവും അപഹരിച്ചെന്നും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.
ലഭ്യമായ ഫോണ്‍ നമ്പറിലും വിലാസത്തിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ഹൈക്കോടതി സംരക്ഷണം റദ്ദാക്കിയത്. പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്‍കിയാല്‍ മതിയെന്നും പൊലീസിന് നിര്‍ദേശമുണ്ടായിരുന്നു. കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്ന് കാട്ടി ഭര്‍ത്താവിനെതിരെ പോക്‌സോ നിയമപ്രകാരം മധ്യപ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിന് വേണ്ടി ഫര്‍ഹാന്‍ മുന്‍കൂര്‍ ജാമ്യം തേടി മധ്യപ്രദേശ് കോടതിയെ സമീപിച്ചെങ്കിലും ആ അപേക്ഷ തള്ളി.






























