തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഇന്നത്തെ വൈദ്യുതി ഉപഭോഗം 300 മെഗവാട്ടുവരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും നിയന്ത്രണത്തിനു കാരണമാകും.മഴക്കുറവും അന്തരീക്ഷ താപനില ഉയർന്നതും വൈദ്യുതി ഉപഭോഗം വലിയ രീതിയിൽ കൂട്ടി. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നത്തെ വൈദ്യുതി ഉപഭോഗം 300 മെഗാവാട്ടിനു മുകളിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി കണക്കുകൂട്ടുന്നു. അതിനാൽ പിക്സമയങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകും.ആറുമണി മുതൽ 11 മണി വരെയുള്ള സമയങ്ങളിൽ അരമണിക്കൂറിലധികം ആയിരിക്കും വൈദ്യുതി നിയന്ത്രണം.
രാജ്യത്താകമാനം വൈദ്യുതിയുടെ ആവശ്യകത വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവുണ്ടായി. എൻടിപിസി, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻസ് എന്നീ കമ്പനികളിൽ നിന്ന് ലഭിച്ച 200 മെഗാവാട്ട് വൈദ്യുതി രാത്രിയിലെ പീക് സമയത്ത് മാത്രം ഉപയോഗിക്കാൻ കഴിയില്ല. മഴ പെയ്തില്ലെങ്കിൽ ഇപ്പോഴത്തെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും കെഎസ്ഇബി വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരും.






























