ദില്ലി: രാജ്യതലസ്ഥാനത്ത് അസാധാരണ സാഹചര്യമായി കോൺഗ്രസിന്‍റെയും സി ജെ പിയുടെയും പ്രതിഷേധം. യുവാക്കൾക്കെതിരെ ഇന്നലെ പൊലീസ് നടത്തിയ ലാത്തിചാർജ്ജിനെതിരായ പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് കോൺഗ്രസ് മാറ്റിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ശക്തമാകുകയാണ്. ലോക് കല്യാൺ മാർഗിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അതിശക്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ കേന്ദ്ര സർക്കാർ നടത്തിയ അനുനയ നീക്കം പാളിയതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ കൂടി ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് പ്രതിഷേധ സ്ഥലത്ത് നേരിട്ടെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയത്.
പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എത്തിയ ജിതേന്ദ്ര സിംഗ് മുന്നോട്ട് വച്ച അനുനയ നീക്കം കോൺഗ്രസും രാഹുൽ ഗാന്ധിയും തള്ളിക്കളഞ്ഞു. കേന്ദ്രവുമായി ചർച്ച തുടങ്ങാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം ശക്തമായതോടെ ദില്ലി പോലീസ് ഇവരെ നീക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സേനയടക്കം സ്ഥലത്തെത്തിയെങ്കിലും ഇതുവരെയും നേരിട്ട് ഇടപെട്ടിട്ടില്ല. രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങി കോൺഗ്രസിലെ എം പിമാരും നേതാക്കളുമെല്ലാം തെരുവിലിറങ്ങിയിരിക്കുകയാണ്.






























