കാക്കനാട്: 60 വർഷത്തോളം നീണ്ടുനിന്ന കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത്കാവ് ഉന്നതിയിലെ കടുത്ത ഭൂമി തർക്കത്തിന് ഒടുവിൽ രമ്യമായ പരിഹാരം. ഇതുസംബന്ധിച്ച ഔദ്യോഗിക ഒത്തുതീർപ്പ് കരാറിൽ ബന്ധപ്പെട്ട കക്ഷികൾ ഒപ്പുവെച്ചു. ഹൈക്കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ദളിത് കുടുംബങ്ങളും ഭൂവുടമകളും സർക്കാരും തമ്മിൽ ഈ നിർണായകമായ ധാരണയിലെത്തിയത്. മലയിടം തുരുത്തിലെ ദളിത് കുടുംബങ്ങളും സർക്കാരും ഭൂ ഉടമകളും തമ്മിലുണ്ടാക്കിയ ധാരണപത്രം എറണാകുളം കളക്ടറേറ്റിൽ വെച്ചാണ് ഒപ്പുവെച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയും, കുന്നത്തുനാട് എം എൽ എ യും ആണ് ധാരണയ്ക്ക് സാക്ഷികളായത്.
കരാറിൽ ബന്ധപ്പെട്ട കക്ഷികൾ ഒപ്പിട്ടുവെന്നും എജി വഴി നിയമപരമായ കാര്യങ്ങൾ മുന്നോട്ട് പോകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വിശദമാക്കി. മലയിടം തുരുത്തിലെ കാര്യങ്ങളിൽ കരാറിൽ പറഞ്ഞ കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. മേൽനോട്ടം വഹിക്കുന്ന ആർഡിഒയും ഡിവൈഎസ്പയും എല്ലാ വെള്ളിയാഴ്ചയും റിപ്പോർട്ട് നൽകുമെന്നും മന്ത്രി വിശദമാക്കി. പതിറ്റാണ്ടുകൾ നീണ്ട വിഷയത്തിനാണ് പരിഹാരം കണ്ടതെന്നും ഇതിനായി ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും കുന്നത്തുനാട് എംഎൽഎ വ പി സജീന്ദ്രൻ എംഎൽഎ പ്രതികരിച്ചു. ആരുടേയും കണ്ണീർ വീഴാതെ പരിഹരിക്കണം എന്നായിരുന്നു ആഗ്രഹമെന്നും അത് സാധിച്ചുവെന്നും എംഎൽഎ പറഞ്ഞു. കരാറിലെ നിബന്ധനകൾ പാലിക്കാൻ ഒരുവർഷമാണ് കാലാവധി. അതിന് മുൻപ് പൂർത്തിയാക്കാൻ ആണ് ലക്ഷ്യമിടുന്നതെന്നും വീടിന്റെ നിർമാണം കൂടി പൂർത്തിയാൽ മാത്രമേ ലക്ഷ്യം പൂർത്തിയാകൂവെന്നും എംഎൽഎ വിശദമാക്കി.





























