അഹമ്മദാബാദ് : അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസില്‍ 39 പേര്‍ക്ക് വധശിക്ഷ. 11 പേര്‍ക്ക് ജീവപര്യന്തം തടവും. ഏതാണ്ട് 13 വര്‍ഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം കഴിഞ്ഞ ദിവസം പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇന്നാണ് ശിക്ഷ വിധിച്ചത്, രാജ്യത്ത് ആദ്യമായാണ് ഒരു കേസില്‍ ഇത്രയേറെ പേരെ ഒരുമിച്ച് വധ ശിക്ഷയ്ക്ക് വിധിക്കുന്നത്. കഴിഞ്ഞ സംപ്തംബറിലാണ് കേസില്‍ വിചാരണ പൂര്‍ത്തിയായത്. ഗുജറാത്തിലെ ഏറ്റവും നിര്‍ണായകമായ സ്ഫോടന പരമ്പര കേസിന്റെ ശിക്ഷാ വിധിയാണ് പ്രത്യേക ജഡ്ജി എ.ആര്‍ പട്ടേല്‍ ഇന്ന് പ്രഖ്യാപിച്ചത്. 2008 – ലാണ് 56 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനപരമ്പര നടന്നത്. കേസില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി ചൊവ്വാഴ്ച വിധിച്ചു. കേസില്‍ 77 പേരാണ് വിചാരണ നേരിട്ടത്. 28 പേരെ കോടതി വെറുതെ വിട്ടു.
കേസില്‍ വിധി പ്രസ്താവിക്കുന്നതിനായി പലതവണ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. 56 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടന പരമ്പരയില്‍ നിരോധിത ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനുമായി (ഐഎം) ബന്ധമുള്ളവരാണ് എന്ന് പോലീസ് പറഞ്ഞിരുന്നു. 2002 ല്‍ ഗുജറാത്തില്‍ നടന്ന ഗോധ്ര കലാപത്തിന് പ്രതികാരമായാണ് ഐഎമ്മുമായി ബന്ധമുള്ള ഭീകരര്‍ സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും പോലീസ് ആരോപിച്ചിരുന്നു. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലെ ട്രോമാ സെന്റര്‍ ഉള്‍പ്പെടെ പലയിടത്തും അന്ന് സ്‌ഫോടനങ്ങള്‍ നടന്നു. 35 കേസുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം ഒറ്റക്കേസാക്കി മാറ്റിയ ശേഷമാണ് വിചാരണ ആരംഭിച്ചത്.
അഹമ്മദാബാദിലും സൂററ്റിലുമാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നത്. സ്ഫോടനം നടന്നത് അഹമ്മദാബാദിലാണ്. സ്‌ഫോടനത്തിന് ശേഷം സൂററ്റിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്തിരുന്നു. സ്‌ഫോടനം നടന്ന് ഒരു വര്‍ഷത്തിന് ശേഷം 2009 ലാണ് വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷന്‍ 1000 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ കൂടാതെ പ്രതികള്‍ക്കെതിരെ തീവ്രവാദ വിരുദ്ധ നിയമം, യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് കേസിന്റെ വിചാരണ ആദ്യം നടന്നത്, പിന്നീട് നടപടികള്‍ കൂടുതലും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് നടന്നത്.





























