കുനൂർ : സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വിംഗ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. തകര്‍ന്ന ഹെലികോപ്റ്ററിന്റെ ഭാഗങ്ങള്‍ അടക്കം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയാണ് അന്വേഷണ സംഘം. ഹെലികോപ്റ്ററില്‍ ബ്ലാക്ക് ബോക്‌സ് ഉണ്ടോ എന്നുവ്യക്തമല്ല. ഇതടക്കമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലെയ്ഡ് പൊട്ടി മരത്തിനുമുകളില്‍ അടിച്ച് നിലംപതിക്കുകയായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പറത്തിയത് പരിചയ സമ്പന്നനായ പൈലറ്റായിരുന്നു എന്നാണ് വ്യോമസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രാഥമികമായ വിവരശേഖരണ റിപ്പോര്‍ട്ടാണ് വ്യോമസേന പ്രതിരോധമന്ത്രിക്ക് നല്‍കിയിരുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷം ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരും. അപകടത്തില്‍പ്പെടാനുള്ള വ്യത്യസ്തമായ കാരണങ്ങളുടെ സാധ്യതകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൂനൂര്‍ അടക്കമുള്ള മേഖലകളില്‍ കനത്ത മഴ പെയ്യുകയായിരുന്നു.
കനത്ത മഞ്ഞ അടക്കം പ്രതികൂല കാലാവസ്ഥ തന്നെയാവും അപകട കാരണമെന്നാണ് കരുതപ്പെടുന്നത്. മൂടല്‍ മഞ്ഞില്‍ കാഴ്ച തടസപ്പെട്ട് മരത്തില്‍ തട്ടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പൈലറ്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയോ ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയും ഉണ്ടോ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.































