ചന്ദനപ്പള്ളി : പ്ലാൻ്റേഷൻ കോർപ്പറേഷനിലെ കഴിഞ്ഞ 10 വർഷക്കാലത്തെ പ്രവർത്തനത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഐ.എൻ.റ്റി.യു.സി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ആവശ്യപ്പെട്ടു. പ്ലാൻ്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.റ്റി.യു.സി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിജയകുമാർ. സംവരണ തത്വങ്ങൾ പാലിക്കാതെയും സ്വന്തം ഇഷ്‌ടക്കാർക്ക് വേണ്ടി യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് നൽകിയും ആണ് പല പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുള്ളത്. കോർപ്പറേഷനിലെ കൊടുമൺ ഗ്രൂപ്പിലെ ടാപ്പിംഗ് സൂപ്പർവൈസർ നിയമനവുമായി ബന്ധപ്പെട്ട് സംവരണ തത്ത്വങ്ങൾ അട്ടിമറിച്ച് നിയമനം നടത്തിയതിനെ ചോദ്യം ചെയ്ത് കേരളാ ഹൈക്കോടതിയിൽ കേസ് നൽകിയപ്പോൾ കോർപ്പറേഷൻ്റെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചിട്ടുണ്ടെന്നും അവസരം നൽകിയാൽ തെറ്റ് തിരുത്താമെന്നും ആണ് കോർപ്പറേഷൻ ഈ കേസിൽ സത്യവാങ്മൂലം നൽകിയത്.
ഇതിന് കാരണക്കാരായ ജീവനക്കാരുടെ പേരിൽ ശിക്ഷണ നടപടി സ്വീകരിക്കുവാൻ 2022 ജൂൺ 20 ലെ കോർപ്പറേഷൻ്റെ ഡയറക്ടർ ബോർഡ് തീരുമാനിച്ചതാണ്. എന്നാല്‍ യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല. കാലാവധി പൂർത്തിയാവുന്നതിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സർക്കാരിൻ്റെയോ കോർപ്പറേഷൻ്റെയോ മുൻകൂർ അനുമതി ഇല്ലാതെ മാനേജിംഗ് ഡയറക്ടർ ആയിരുന്ന ഡോ.ജയിംസ് ജേക്കബ് നടത്തിയ അന്തർസംസ്ഥാന യാത്രയും നിഗൂഡത ഏറെ വർദ്ധിപ്പിക്കുന്നതാണെന്നും ഐ.എൻ.റ്റി.യു.സി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു. യൂണിയൻ എസ്റ്റേറ്റ് സെക്രട്ടറി ആർ സജീവ് അധ്യക്ഷത വഹിച്ചു. സുജയകുമാരി, സാജിത , വിനോദ് റ്റി.കെ., സുലജ കുമാരി, രാധാമണി ആർ., ഹരികുട്ടൻ കെ., മായാദേവി തുടങിയവർ സംസാരിച്ചു






























