വിയറ്റ്നാം : വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം 15 ഇന്ത്യൻ വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ശനിയാഴ്ച രാവിലെ 10.30 ഓടെ ഹോൺ മെയ് റൂട്ട് എൻഗോയ് ദ്വീപിന് സമീപമാണ് അപകടം നടന്നത്. കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്പീഡ് ബോട്ട് കരയിൽനിന്ന് ഏകദേശം 400 മീറ്റർ അകലെ വെച്ച് കീഴ്മേൽ മറിയുകയായിരുന്നു. പുറത്തുവന്ന വീഡിയോയിൽ, അപകടത്തിൽപ്പെട്ട ബോട്ടിന് ചുറ്റും രക്ഷാപ്രവർത്തകർ എത്തുന്നതും യാത്രക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമുൾപ്പെടെ ആകെ 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മരിച്ച 15 ഇന്ത്യക്കാരിൽ 13 പുരുഷന്മാരും രണ്ട് സ്ത്രീകളുമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
രക്ഷാപ്രവർത്തകർ 21 പേരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ദുരന്തത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ഹാനോയിയിലെ ഇന്ത്യൻ എംബസിയും ഹോ ചി മിൻ സിറ്റിയിലെ കോൺസുലേറ്റും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സഹായങ്ങൾക്കായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പരുകളും എംബസി പുറത്തുവിട്ടിട്ടുണ്ട്. ഹോ ചി മിൻ സിറ്റിയിലെ കൺട്രോൾ റൂമുമായി 84-36-281-7930, 84-91-552-3714, 84-33-452-0414 എന്നീ നമ്പരുകളിലും ഹാനോയിയിലെ എംബസിയുമായി 84-91-308-9165 എന്ന നമ്പരിലും ബന്ധപ്പെടാം. വിയറ്റ്നാം അധികൃതരുമായി സഹകരിച്ച് തിരച്ചിലും മറ്റുനടപടികളും ഊർജിതമായി തുടരുകയാണെന്ന് ഇന്ത്യൻ മിഷൻ അറിയിച്ചു.





























