റാന്നി : സ്കൂൾ അധികൃതർ മരം വെട്ടിമാറ്റിയ ശേഷം ബാക്കിവന്ന ഇലകളും ചെറുചില്ലകളും തോട്ടിൽ തള്ളിയതിനെ തുടർന്ന് യുവ കർഷകന്‍റെ കപ്പ കൃഷി പൂർണമായും നശിച്ചു. അങ്ങാടി വലിയകാവ് ഈട്ടിച്ചുവട് ഇലവുങ്കൽ ജോർജ്ജ് മാത്യുവിന്‍റെ നാലു മാസത്തോളം പ്രായമായ ആയിരത്തോളം മൂട് കപ്പയാണ് വെള്ളം കയറി നശിച്ചത്. ഈട്ടിച്ചുവട് എബനേസർ സ്കൂൾ അധികൃതർ അടുത്ത കാലത്ത് വാങ്ങിയ വസ്തുവിലെ മരങ്ങൾ വെട്ടിമാറ്റിയപ്പോഴാണ് ഇലകളും മരച്ചില്ലകളും സമീപത്തെ തോട്ടിലേക്ക് നിക്ഷേപിച്ചത്.
കനത്ത മഴ പെയ്തതോടെ തോട്ടിൽ നിന്നുള്ള വെള്ളത്തിന്‍റെ ഒഴുക്ക് ഈ മാലിന്യങ്ങൾ കാരണം തടസ്സപ്പെടുകയും ജലനിരപ്പ് ഉയർന്ന് സമീപത്തെ കൃഷിയിടത്തിലേക്ക് വെള്ളം കയറുകയുമായിരുന്നു.സംഭവത്തെ തുടർന്ന് നാട്ടുകാരും കർഷകനും പരാതിയുമായി രംഗത്തെത്തിയതോടെ സ്കൂൾ അധികൃതർ മണ്ണുമാന്തി യന്ത്രം എത്തിച്ച് തോട്ടിലെ തടസ്സങ്ങൾ ഭാഗികമായി നീക്കം ചെയ്തു. എന്നാൽ വെള്ളക്കെട്ടിലായതോടെ വിളവെടുപ്പിനായിരുന്ന കപ്പച്ചെടികൾ പൂർണ്ണമായും നശിച്ചു കഴിഞ്ഞു. ഇത്തരം ഗുരുതരമായ അനാസ്ഥ കാണിച്ച സ്കൂൾ അധികൃതർക്കെതിരെ പഞ്ചായത്തിലും കൃഷിവകുപ്പിലും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ജോർജ്ജ് മാത്യു.




























