ന്യൂഡൽഹി: ഹണി ട്രാപ്പിൽ കുടുങ്ങി പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയ എയർഫോഴ്സ് വിംഗ് കമാൻഡറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് പ്രകാരം അറസ്റ്റിലായ ഇയാൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ചാര ശൃംഖലയുടെ ഭാഗമായാണ് ഇയാൾ രഹസ്യങ്ങൾ ചോർത്തിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ ‘ഹണി ട്രാപ്പിൽ’ പെട്ടാണ് വിംഗ് കമാൻഡർ വിവരങ്ങൾ ചോർത്തിയത്. സോഷ്യൽ മീഡിയ വഴിയാണ് ഒരു സ്ത്രീ ഇയാളെ സമീപിച്ചത്. വ്യക്തിജീവിതത്തിൽ പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്ന ഉദ്യോഗസ്ഥൻ ഇവരുമായി ചാറ്റിംഗും വീഡിയോ കോളുകളും ആരംഭിക്കുകയും ചെയ്തു. ഉദ്യോഗസ്ഥനെ വിശ്വാസത്തിലെടുത്ത സ്ത്രീ പിന്നീട് പിന്നീട് സൈനിക യൂണിറ്റുകളുടെ നീക്കം വിന്യാസം എന്നിവയെക്കുറിച്ചുള്ള ചിത്രങ്ങളും വിഡിയോകളും വിവരങ്ങളും പങ്കുവെക്കാൻ ആവശ്യപ്പെട്ടു. നിർണായക രേഖകളും വിവരങ്ങളും ഉദ്യോഗസ്ഥൻ ഇവർക്ക് ഡിജിറ്റലായി കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വിവരങ്ങൾ ശേഖരിച്ചതിന് ശേഷം സഹപ്രവർത്തകന്റെ മൊബൈൽ ഫോണിൽ ഡാറ്റ ചോർത്തുന്ന സ്പൈവെയർ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും സ്ത്രീ സൈനിക ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിരുന്നു. ഫോൺ നിയന്ത്രിക്കാനും ട്രാക്ക് ചെയ്യാനും വിവരങ്ങൾ ചോർത്താനുമാണ് ഇത്തരം സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്തത്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാൻഡ്‌ലർമാരുടെ നിർദേശപ്രകാരമാണ് ഈ സ്ത്രീ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. മേയ് 31-ന് രാത്രിയിലാണ് വിംഗ് കമാൻഡർ അറസ്റ്റിലായത്. വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം കൃത്യമായ വിവരങ്ങൾ പങ്കുവെച്ചതിനെ തുടർന്നാണ് ഡൽഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥൻ നിരീക്ഷണത്തിലായിരുന്നു, തുടർന്ന് വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറുകയായിരുന്നുവെന്നും ഐഎഎഫ് വക്താവ് വ്യക്തമാക്കി.




























