കൊച്ചി: ഓണ സീസണിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ആകാശത്തിരുന്ന് ഓണസദ്യ കഴിക്കാം. കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രയിൽ പ്രവാസികൾക്ക് വിമാനത്തിൽ തന്നെ അവസരമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്കാണ് പ്രത്യേക ഓണസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാനാകുക. യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും സദ്യ ബുക്ക് ചെയ്യാം. വാഴയിലയിൽ വിളമ്പുന്ന രീതിയിലാണ് ഓണസദ്യ ഒരുക്കിയിരിക്കുന്നത്. 500 രൂപയാണ് സദ്യയുടെ വില.
ചോറിനൊപ്പം നെയ്യ്, പരിപ്പ്, തോരൻ, എരിശേരി, അവിയൽ, കൂട്ടുകറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തയ്ക്ക ഉപ്പേരി, ശർക്കരവരട്ടി, പാലട പായസം തുടങ്ങിയ വിഭവങ്ങളാണ് സദ്യയിലുള്ളത്. കസവ് കരയുടെ രൂപകൽപനയിലുള്ള പ്രത്യേക പാക്കറ്റിലാണ് യാത്രക്കാർക്ക് സദ്യ ലഭിക്കുക. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽനിന്നായി പ്രതിമാസം ഏകദേശം 2,850 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഇതിൽ 70 ശതമാനത്തോളം സർവീസുകളും ഗൾഫ് രാജ്യങ്ങളിലേക്കാണ്. അബുദാബി, അൽ ഐൻ, ബഹ്റൈൻ, ദമാം, ദോഹ, ദുബായ്, ജിദ്ദ, കുവൈത്ത്, മസ്കത്ത്, റാസൽഖൈമ, റിയാദ്, സലാല, ഷാർജ തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും സർവീസുകൾ. ഓണസദ്യയുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു. എയർ ഇന്ത്യ ഗ്രൂപ്പ് മാർക്കറ്റിങ്, ഇ-കൊമേഴ്സ്, ലോയൽറ്റി വിഭാഗം തലവൻ സുനിൽ സുരേഷും ചടങ്ങിൽ പങ്കെടുത്തു.






























