തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ ആർ എസ് എസിന് പൂർണ്ണമായും കീഴടങ്ങിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വന്ദേമാതരം മുഴുവൻ ആലപിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ദേശീയ ഗാനം അല്ലെങ്കിൽ വന്ദേമാതരം മുഴുവൻ പാടിയില്ലെങ്കിൽ മൂന്ന് വർഷം തടവ് ലഭിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത് നിയമവിരുദ്ധമാണ്. ആലപിക്കുമ്പോൾ തടസ്സപ്പെടുത്തിയാൽ മാത്രമേ ശിക്ഷയുള്ളൂ എന്നതാണ് നിയമം. ദേശീയപ്രസ്ഥാന കാലത്ത് തന്നെ വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രം പാടിയാൽ മതിയെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നതാണ്.
ആ തത്വം ലംഘിക്കുന്ന സതീശൻ, ജയിലിൽ പോകേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. കേന്ദ്ര നിർദ്ദേശം ചീഫ് സെക്രട്ടറി നടപ്പാക്കിയതാണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാരിന്റെ നയം നടപ്പാക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കണം. ചീഫ് സെക്രട്ടറി സർക്കുലർ അയക്കാൻ ഇത് പോസ്റ്റ് ഓഫീസ് പണിയാണോ എന്നും പി എം എ വൈ അർബൻ പദ്ധതിയിലെ കേന്ദ്ര മുദ്രകുത്തലിന് സംസ്ഥാനം അനുമതി നൽകിയത് ശരിയായില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.






























