ഡൽഹി: റഷ്യയിലെ മഗദാനിൽ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ, എയർ ഇന്ത്യ പകരം ഏർപ്പെടുത്തിയ പുതിയ വിമാനത്തിൽ യുഎസിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം രാവിലെ 10.27നാണ് വിമാനം റഷ്യയിലെ മഗദാനിൽനിന്ന് പറന്നുയർന്നത്. പ്രാദേശിക സമയം പുലർച്ചെ 12.15ന് വിമാനം സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ എത്തുമെന്നാണ് അറിയിപ്പ്. സാൻഫ്രാൻസിസ്കോയിലെത്തുന്ന യാത്രക്കാർക്ക് ആവശ്യമായ സഹായം വിമാനത്താവളത്തിൽ ഒരുക്കിയതായി എയർ ഇന്ത്യ അറിയിച്ചു.
യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കുള്ള യാത്രയ്ക്കിടെ റഷ്യയിൽ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ മണിക്കൂറുകളോളം റഷ്യയിലെ മഗദാനിൽ ചെലവഴിക്കേണ്ടി വന്നിരുന്നു. 216 യാത്രക്കാരും 16 ജീവനക്കാരുമുള്ള വിമാനം ചൊവ്വാഴ്ചയാണ് എൻജിൻ തകരാറിനെത്തുടർന്നു മഗദാനിൽ ഇറക്കിയത്. ഇവരെ സമീപത്തെ സ്കൂളിലും ഡോർമറ്ററിയിലുമായി പാർപ്പിച്ചിരിക്കുകയായിരുന്നു. വിമാനത്തിൽ 40 ൽ ഏറെ അമേരിക്കൻ പൗരന്മാരുമുണ്ട്. യുഎസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും വിമാനങ്ങൾക്കു റഷ്യയുടെ ആകാശവിലക്ക് ഉള്ളതിനാൽ ഇവർ ആശങ്കയിലാണെന്നു സഹയാത്രികർ അറിയിച്ചിരുന്നു.
ഭാഷാപരമായ പ്രശ്നങ്ങളും പരിചിതമല്ലാത്ത ഭക്ഷണവും മോശം താമസ സൗകര്യങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരെ കൊണ്ടുപോകുന്നതിനായി എയർ ഇന്ത്യ അയച്ച പകരം വിമാനം ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് മഗദാനിലേക്കു പോയത്. തകരാറിലായ വിമാനം നന്നാക്കുന്നതിനുള്ള സാമഗ്രികളുമായി എൻജിനീയർമാരും ഈ വിമാനത്തിലുണ്ടായിരുന്നു. മഗദാനിലെത്തിയ വിമാനം യാത്രക്കാരെ കയറ്റി പുലർച്ചെയോടെ യുഎസിലേക്കു പോയതായി എയർ ഇന്ത്യ അറിയിച്ചു.





























