ന്യൂഡൽഹി : ഡൽഹിയിലെ വായുമലിനീകരണം ചർച്ച ചെയ്യാൻ ഡൽഹി, ഹരിയാന, യുപി, പഞ്ചാബ് സംസ്ഥാനങ്ങളുടെ അടിയന്തിര യോഗം ഇന്നു ചേരാൻ കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. മലിനീകരണം കുറയ്ക്കുന്നതിന് വ്യവസായം, വൈദ്യുതി നിലയം, ഗതാഗതം എന്നിവയിൽ ഏതൊക്കെ തൽക്കാലം നിർത്തണമെന്നു തീരുമാനിക്കാനും വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തുന്നതു പരിശോധിക്കാനും ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി എല്ലാ ജോലിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമലിൽ വെയ്ക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. പരസ്യപ്രചാരണത്തിനു സർക്കാർ എത്ര രൂപ മുടക്കുന്നുവെന്ന് ഓഡിറ്റ് നടത്താൻ നിർബന്ധിതരാകുമെന്നും ചൂണ്ടിക്കാട്ടി. നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്നും അയൽ സംസ്ഥാനങ്ങളിലും നിയന്ത്രണം നടപ്പാക്കണമെന്നും ഡൽഹി സർക്കാർ ആവശ്യപ്പെട്ടു.





























