ദില്ലി : അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയിൽ കര്‍ശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. സ്കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് 17 വരെ വിലക്ക് ഏര്‍പ്പെടുത്തി. ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതാണെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം പരിശോധിച്ചു വരികയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.
ദില്ലിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാൻ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് ദില്ലിയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. വൈക്കോൽ കത്തിക്കുന്നത് മാത്രമല്ല മലിനീകരണത്തിന് കാരണം. വീടിനുള്ളിൽ പോലും മാസ്ക് ധരിച്ച് ഇരിക്കേണ്ടി വരുന്നു. ഈ ആവസ്ഥക്ക് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ഉത്തവാദിത്തമുണ്ട്. മലിനീകരണം തടയാൻ സര്‍ക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. വായു നിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471 ന് മുകളിലാണ്. അന്തരീക്ഷ മലിനീകരണം ദില്ലിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അടിയന്തിര നടപടി വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.