കവിയൂർ : ഐരാറ്റിലെ മൺകുളങ്ങൾ പോളച്ചിറ വഴിയോര വിശ്രമകേന്ദ്രത്തിന് ഭീഷണിയായി. കുളത്തിനകത്ത് വളരുന്ന പുല്ലും വള്ളികളും കാട്ടുച്ചെടികളും ഇതിലേക്ക് പടർന്നുകയറി വിശ്രമകേന്ദ്രം ഉപയോഗശൂന്യമാക്കുന്നു. പോളച്ചിറ മത്സ്യവിത്തുത്പാദനകേന്ദ്രത്തിന്റെ തുടക്കസമയത്ത് തീർത്ത കുളങ്ങളാണിവ. പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയിൽ മണ്ണുകൊണ്ടാണിവ നിർമിച്ചത്. അൻപതോളം മൺകുളങ്ങളിൽ പതിനഞ്ചിൽ താഴെ നിലവിൽ ഉപയോഗിക്കാൻ കഴിയൂ. ബാക്കിയുള്ള മിക്കവയും ചോരുന്ന നില. അതിനാൽ മത്സ്യങ്ങളെ അവയിലിട്ട് വളർത്താൻ കഴിയില്ല. കുളങ്ങളാകെ കാടുമൂടി തിരിച്ചറിയാനും പ്രയാസം. ഇതിനിടെ മൺകുളങ്ങൾ നവീകരിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. തോടുകൾ അടക്കം വൃത്തിയാക്കി നീരൊഴുക്കും സുഗമമാക്കി.
എന്നിട്ടും കാലപ്പഴക്കത്താൽ നീരൊഴുക്ക് ക്രമാതീതമായി. ഇതിനോട് ചേർന്ന് മഹാദേവക്ഷേത്രത്തിന്റെ തെക്കേനടയിൽ വഴിയോരവിശ്രമകേന്ദ്രം പണിതത് പോളച്ചിറയുടെ സൗന്ദര്യം ആസ്വദിക്കാൻകൂടിയായിരുന്നു. അതിനുവേണ്ടി വഴിയാത്രക്കാർക്ക് ഇരുന്ന് വിശ്രമിക്കാൻ ചാരുബെഞ്ചുകൾ അടക്കം ഒരുക്കിയിട്ടുണ്ട്. എന്നാൽ കുളത്തിനുള്ളിൽ വളരുന്ന ചെടികളും വള്ളികളും അവയിൽ ചുറ്റിപ്പിണഞ്ഞ് വളരാൻ തുടങ്ങി. വഴിയോര വിശ്രമകേന്ദ്രം അങ്ങനെ നോക്കുകുത്തിയായി. മീനുകളെ വളർത്തുന്ന കുളങ്ങളും പോളച്ചിറ ജലാശയവും കാണാൻ ആദ്യമൊക്കെ നിരവധി ആൾക്കാർ എത്തിയിരുന്നു. ഇന്നതിന് കഴിയാത്ത സാഹചര്യം.






























