കൊട്ടാരക്കര : നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കിയ കൊട്ടാരക്കര മണ്ഡലത്തിൽ പരാജയപ്പെട്ടെങ്കിലും താൻ നടത്തിയ പോരാട്ടത്തിൽ സങ്കടമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഐഷാ പോറ്റി. കേരളത്തിലെ ധനമന്ത്രി കെ.എൻ. ബാലഗോപാലിനോട് നിസ്സാര വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും വലിയൊരു രാഷ്ട്രീയ മാറ്റത്തിന് താൻ തുടക്കം കുറിച്ചുവെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് സൂചിപ്പിച്ച രാഷ്ട്രീയ ‘വിസ്മയങ്ങളുടെ’ തുടക്കം കൊട്ടാരക്കരയിൽ നിന്നായിരുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. താൻ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നയവ്യതിയാനത്തിനെതിരെ പോരാടിക്കൊണ്ടാണ് അതിൽ നിന്ന് മാറിയതെന്നും ഈ ഒരു തിരുത്തൽ കേരളത്തിലെ മറ്റ് പല ഇടതുകോട്ടകളിലും പ്രതിഫലിച്ചതായും അവർ അവകാശപ്പെടുന്നു.
കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകൾ വിളിച്ച് ഈ പ്രതികരണത്തെ അഭിനന്ദിച്ചതായും രാഷ്ട്രീയവും നാടും നന്നാവണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്നും അവർ വ്യക്തമാക്കി. കടുത്ത പോരാട്ടം 139 മണ്ഡലങ്ങളിൽ തോറ്റാലും കൊട്ടാരക്കരയിൽ തോൽക്കില്ല എന്ന് മുഖ്യമന്ത്രിയുൾപ്പെടെയുള്ള ഇടത് നേതൃത്വം പ്രഖ്യാപിച്ച മണ്ഡലത്തിലാണ് ഐഷാ പോറ്റി കടുത്ത മത്സരം കാഴ്ചവെച്ചത്. ധനമന്ത്രിയായി അഞ്ച് വർഷം പ്രവർത്തിച്ച ഒരാളോടാണ് താൻ പോരാടിയതെന്നും അത് ഒരു നല്ല ഫൈറ്റ് ആയിരുന്നുവെന്നും അവർ പറഞ്ഞു. കൊട്ടാരക്കരയിൽ യുഡിഎഫിനും കോൺഗ്രസിനും ഉണ്ടായ നേരിയ പരാജയം വാർഡ് അടിസ്ഥാനത്തിൽ പാർട്ടി പരിശോധിക്കണമെന്നും ഭാവിയിൽ കൂടുതൽ മുന്നേറ്റത്തിന് ഇത് ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.






























