വടകര : കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ലഭിച്ചത് ഭരണവിരുദ്ധ വികാരത്തിലുണ്ടായ കനത്ത തിരിച്ചടിയാണെന്ന് ആർഎംപി നേതാവ് കെ.കെ രമ. പാർട്ടി എന്നാൽ ഏകാധിപതിയല്ല എന്ന കൃത്യമായ തിരിച്ചറിവാണ് ജനങ്ങൾ ഈ വോട്ടെടുപ്പിലൂടെ നൽകിയിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി നാടുഭരിക്കുന്ന ഭരണാധികാരികൾ താഴെത്തട്ടിലുള്ള സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനോ അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാനോ തയ്യാറായിട്ടില്ല. ഈ അവഗണനയാണ് ശക്തമായ ഭരണവിരുദ്ധ വികാരമായി അലയടിച്ചതെന്നും അത് വോട്ടുകളായി മാറിയെന്നും രമ ചൂണ്ടിക്കാട്ടി.
സിപിഎമ്മിന്റെ ഉറച്ച കോട്ടകളായ തളിപ്പറമ്പ്, പയ്യന്നൂർ, തൃക്കരിപ്പൂർ, ഉതുമ തുടങ്ങിയ മണ്ഡലങ്ങളിൽ വൻതോതിൽ പാർട്ടി വോട്ടുകൾ ചോർന്നത് ഇതിന്റെ വ്യക്തമായ തെളിവാണ് എന്നും അവർ പറഞ്ഞു. 60 വർഷമായി സിപിഐഎം മാത്രം ജയിച്ചുവരുന്ന തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യർ വിജയിച്ചത് പാർട്ടി അണികൾക്കിടയിലുള്ള രോഷത്തിന്റെ ഫലമാണെന്ന് അവർ പറഞ്ഞു.






























