തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നതിനെതിരെ മന്ത്രി എകെ ബാലന്‍. പ്രതികളുടെ മൊഴികള്‍ വാര്‍ത്തയായി വരുന്നത് ഗുരുതര വീഴ്ച്ചയെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. മൊഴികള്‍ എങ്ങനെ പുറത്ത് വരുന്നുവെന്ന് ചോദിച്ച ബാലന്‍ അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മൊഴികള്‍ പുറത്തുവരുന്നത് സുപ്രീംകോടതി വിധിക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ ഏജന്‍സികളില്‍ ഏത് തരത്തിൽ ബിജെപിയും കോണ്‍ഗ്രസും സ്വാധീനം ചെലുത്തുന്നുവെന്നതിന്‍റെ തെളിവാണ് മൊഴികള്‍ പുറത്തുവരുന്നതെന്നും ബാലന്‍ പറഞ്ഞു. ഉലക്ക കാണിച്ച് തങ്ങളെ പേടിപ്പിക്കേണ്ട. തോക്ക് കാണിച്ചാല്‍ ഭയക്കാത്ത പാര്‍ട്ടിയും അതിന്‍റെ നേതാവും കേരളം ഭരിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസ്സിന്‍റെയും ഓലപാമ്പ് കണ്ടു പേടിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകാരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കള്ള പ്രചരണങ്ങളും ഇടതുപക്ഷം ശക്തമായി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുമെന്നും ബാലന്‍ പറഞ്ഞു.





























