കോഴിക്കോട്: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് നടത്തിയ ആശങ്കപ്പെടുത്തുന്ന പരാമർശം രാജ്യം ചർച്ച ചെയ്യേണ്ടതാണെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. കഴിഞ്ഞ ദിവസം മുംബൈയിൽ ബാർ കൗൺസിൽ ഓഫ് മഹാരാഷ്ട്ര, ബാർ കൗൺസിൽ ഓഫ് ഗോവ എന്നീ സംഘടനകൾ നൽകിയ സ്വീകരണത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്‌സിക്യൂട്ടീവ് എന്നിവ ഭരണഘടനാ സംരക്ഷണത്തിന് പരസ്പര ബഹുമാനം നിലനിർത്തി യോജിച്ച് പ്രവർത്തിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
മഹാരാഷ്ട്രയിലെ ഒരു വ്യക്തി ഇന്ത്യാ രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് ആയി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി മഹാരാഷ്ട്രയിൽ പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും എസ്പിയുടെ പദവിയിലുള്ള മുംബൈ സിറ്റി പോലീസ് കമീഷണർ പോലും സന്നിഹിതരാകാതിരുന്നത് പ്രോട്ടോക്കോളിന്റെ ലംഘനമാണ്. ഭരണഘടനയുടെ ഒരു സ്ഥാപനം മറ്റൊരു സ്ഥാപനത്തോട് കാട്ടേണ്ട സാമാന്യ ബഹുമാനം ഇവർ കാണിച്ചില്ല. ഇതാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം. നിലവിലുള്ള പദവിയുടെ സ്ഥാനം വെച്ചുകൊണ്ട് ഇതിനേക്കാൾ അദ്ദേഹം പറഞ്ഞിട്ടില്ല. പറഞ്ഞതിനേക്കാൾ ഗൗരവമായ വിഷയം അതിൽ അന്തർലീനമാണെന്നും ബാലൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.





























