തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പോലീസ്. പ്രാദേശിക നേതാക്കളോടും സുഹൃത്തുക്കളോടും പ്രതി വിവരം പറഞ്ഞെന്ന് റിപ്പോര്‍ട്ടിലുണ്ട്. സ്ഫോടകവസ്തു എറിഞ്ഞത് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതി ജിതിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയും നാളെ പരിഗണിക്കും.
സിപിഎം പ്രവർത്തകർ കെപിസിസി ഓഫീസ് ആക്രമിച്ചതിന്റെയും രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിച്ചതിന്റെയും വിരോധത്തിലാണ് എകെജി സെന്റർ ആക്രമിച്ചതെന്നു പ്രതി സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുറ്റകൃത്യത്തിനായി വന്നത് സുഹൃത്തിന്റെ വാഹനത്തിലാണ്. സ്കൂട്ടറിന്റെ നമ്പർ അറിയില്ലെന്നാണ് മൊഴി. പ്രതിയുടെ സുഹൃത്തുക്കളായ പ്രാദേശിക നേതാക്കളുമായി കൂടിയാലോചിച്ചാണ് കുറ്റകൃത്യം ചെയ്തത്. സംഭവം നടന്ന സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും വാഹനവും കണ്ടെത്താൻ പരിശോധന നടത്തിയെങ്കിലും ലഭിച്ചില്ല. പ്രതിയുടെ പേരില്‍ വേറെയും കേസുള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.





























