തിരുവനന്തപുരം : കേരള സർവകലാശാലയുടെ മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. പാളയത്ത് സർവകലാശാലാ ആസ്ഥാനത്തെ ഭൂമിയിൽ നിന്ന് അനുവദിച്ച സ്ഥലത്ത് സിപിഎം നിർമിച്ച എകെജി സെന്ററിനായി കൂടുതൽ ഭൂമി കയ്യേറിയെന്ന പരാതിയിൽ നിയമ പോരാട്ടം തുടരവെയാണു നിർണായക തീരുമാനം. ഈ നിയമ പോരാട്ടം നടത്തുന്ന സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നേതാവ് കൂടിയായ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറാണ് യോഗത്തിൽ ഈ നിർദേശം വച്ചത്. സിപിഎം അംഗങ്ങൾ ഉൾപ്പെടെ ആരും എതിർത്തില്ല. ഭരണമാറ്റത്തെ തുടർന്ന് സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചതോടെ യുഡിഎഫിനാണ് മുൻതൂക്കം.
ഭൂമി കയ്യേറ്റ പരാതിയിൽ തൽസ്ഥിതി അറിയിക്കാൻ നിർദേശിച്ച് ചാൻസലർ കൂടിയായ ഗവർണർ നൽകിയ കത്ത് ഇന്നലെ സിൻഡിക്കറ്റ് യോഗത്തിൽ വന്നപ്പോൾ, കോടതിയിലിരിക്കുന്ന വിഷയത്തിൽ ചർച്ച വേണ്ടെന്ന് സിപിഎം അംഗങ്ങൾ പറഞ്ഞു. അത് അംഗീകരിച്ചെങ്കിലും സർവകലാശാലയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്ന നിർദേശം പിന്നാലെ ഉയർന്നു. അധ്യക്ഷത വഹിച്ച വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലും അതിനെ പിന്തുണച്ചു. പാളയത്തെ ആസ്ഥാനത്തിനു പുറമേ സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള യൂണിവേഴ്സിറ്റി സ്റ്റേഡിയം, പിഎംജിയിലെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്റർ, കാര്യവട്ടം ക്യാംപസ്, ആക്കുളത്തെ ഭൂമി എന്നിവയും അളന്ന് കയ്യേറ്റം ഉണ്ടോയെന്ന് കണ്ടെത്താനാണ് നീക്കം. ഇതിനുള്ള നടപടികൾ വൈകാതെ ആരംഭിക്കും.
1977ൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരിന്റെ കാലത്താണ് എകെജിക്ക് സ്മാരകമായി പഠന ഗവേഷണ കേന്ദ്രം നിർമിക്കാൻ സർവകലാശാലാ ആസ്ഥാനത്തെ ഭൂമിയിൽ നിന്ന് രണ്ടു തവണയായി 34 സെന്റ് അനുവദിച്ചത്. ഇതു പിന്നീട് സിപിഎമ്മിന്റെ സംസ്ഥാന ആസ്ഥാനമായി. അനുവദിച്ചതിലുമേറെ ഭൂമി കയ്യേറിയെന്നാണ് പാർട്ടിക്കെതിരായ പരാതി. ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളെല്ലാം സർവകലാശാലയിൽ നിന്നും സർക്കാർ വകുപ്പിൽ നിന്നും കാണാതായിരുന്നു.






























