പത്തനംതിട്ട : തിരുവാഭരണ പാതയുടെ മോചനത്തിനായി പത്തനംതിട്ടയിൽ 24 മണിക്കൂർ ഉപവാസം നടത്തുവാൻ അഖില ഭാരത അയ്യപ്പ സേവാസംഘം സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. 2022 ൽ ഹൈക്കോടതി തിരുവാഭരണ പാതയിലെ കയ്യേറ്റം ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിട്ടും നാളിതുവരെ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്ത അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഉപവാസസമരം നടത്തുന്നത്. പാതയിലെ കയ്യേറ്റം ഒഴിപ്പിക്കുകയും പാത സഞ്ചാരയോഗ്യമാക്കുകയും ചെയ്യുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അടുത്ത മണ്ഡലകാലം ആരംഭിക്കുന്ന ദിവസം പന്തളത്തു നിന്നും കെട്ടു നിറച്ചുകൊണ്ട് തിരുവാഭരണ പാതയിലൂടെ ശബരിമലയിലേക്ക് യാത്ര ചെയ്യുന്നതിനും യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് മോഹനൻ കൊടകര അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി വിജയകുമാർ, സെക്രട്ടറിമാരായ മോഹൻ കെ നായർ, പ്രസാദ് കുഴിക്കാല, ദേശീയ വൈസ് പ്രസിഡന്റ് സതീഷ് കാക്കനാട്, സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജഗോപാൽ, ബാബു കല്ലൂത്തറ, ഷാജി ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു.





























