തിരുവനന്തപുരം : വിവാദങ്ങൾ രൂക്ഷമായതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷ വിമർശനവുമായി അഖിൽ മാരാർ. അപമാനം ഭയന്ന് പരാതിപ്പെടാതിരുന്ന ഇരകളെ തുടർച്ചയായി പ്രകോപിപ്പിച്ചതിനുള്ള ശിക്ഷയാണ് രാഹുൽ മാങ്കൂട്ടത്തിൽ നേരിടുന്നതെന്നാണ് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചത്. എന്ത് തെറ്റ് ആര് ചെയ്താലും അവർക്ക് വേണ്ടി ന്യായീകരിച്ചു സമൂഹത്തിൽ സ്വയം നാറി നടക്കുന്ന കൂട്ടരാണ് പൊതുവെ കമ്മ്യൂണിസ്റ് പാർട്ടിയിലുള്ളത്. തെറ്റിനെ ന്യായീകരിക്കുന്ന ഇവരുടെ നയമാണ് താനൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധനാവാൻ കാരണം. രാഹുലിന്റെ ചെയ്തികൾ പൊതു മധ്യത്തിൽ എത്തുന്നതിനു മുൻപ് തന്നെ രാഹുലിനെ ബുദ്ധിപരമായി സംരക്ഷിച്ചും പാർട്ടിക്ക് പൊതു മധ്യത്തിൽ അപമാനം ഉണ്ടാവാതെ നോക്കിയും വി ഡി സതീശൻ എടുത്ത തീരുമാനം ഒരർത്ഥത്തിൽ പാർട്ടിയേയും നിശബ്ദത പാലിച്ചെങ്കിൽ രാഹുലിനെയും സംരക്ഷിക്കുന്ന ഒന്നായിരുന്നു.
ഭയം കൊണ്ടോ അപമാന ഭാരം കൊണ്ടോ നിയമപരമായി ഒരു പെൺകുട്ടിയും പരാതി നൽകാതെ ഇരുന്നപ്പോൾ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കും വിധം നിയമസഭയിൽ മുതൽ മണ്ഡലത്തിൽ വരെ കൂടുതൽ ഷോ ഇറക്കി സജീവമാകാൻ രാഹുൽ കാണിച്ച വ്യഗ്രതയുടെ ഫലമാണ് നിലവിൽ അനുഭവിക്കുന്നത്. സ്ത്രീ ശരീരം കാണുമ്പോൾ കാമകണ്ണുമായി മാത്രം നടക്കുന്ന ഒരുത്തനെ ന്യായീകരിക്കുന്നതല്ല പുരുഷൻമാരെ സംരക്ഷിക്കൽ എന്ന് സ്വയം വിഡ്ഢി വേഷം കെട്ടിയ രാഹുൽ ഈശ്വർ അറിഞ്ഞിരിക്കണമെന്നും അഖിൽ മാരാർ ഫേസ്ബുക്ക് കുറിപ്പിൽ ഓർമിപ്പിക്കുന്നുണ്ട്.





























