തിരുവനന്തപുരം : ആലപ്പുഴ ബൈപാസില്‍ ടോള്‍പിരിവ് നീട്ടിവെയ്ക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തെഴുതി. തുല്യപങ്കാളിത്തത്തില്‍ നിര്‍മ്മിച്ച പാതയില്‍ സംസ്ഥാനം ചെലവിട്ട തുകയ്ക്ക് ടോള്‍ ഈടാക്കേണ്ടെന്നു ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. അടുത്ത വ്യാഴാഴ്ചയാണ് ബൈപാസ് തുറക്കുന്നത്.
ഉദ്ഘാടനത്തിനു മുന്നോടിയായി വഴിവിളക്കുകള്‍ തെളിഞ്ഞു. ആറര കിലോമീറ്റര്‍ നീളത്തില്‍ 408 വഴിവിളക്കുകളാണ് സ്ഥാപിച്ചത്. 80 എണ്ണം കേന്ദ്രസര്‍ക്കാര്‍ ചെലവിലും 328 എണ്ണം സംസ്ഥാനത്തിന്റെ ചെലവിലും. കളര്‍കോട്, കൊമ്മാടി ജംക്‌ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു. നഗരത്തിന്റെ കുരുക്കഴിക്കാന്‍ പുതുവഴി തെളിഞ്ഞെങ്കിലും ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചതില്‍ എതിര്‍പ്പുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് ടോള്‍ പിരിവ് നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം കത്തയച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിക്കുക. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം. 172 കോടി രൂപവീതം കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ പങ്കിട്ടാണ് ബൈപാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.