ആലപ്പുഴ : ‘എന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിനുത്തരവാദി സി.പി.എം. ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസറായിരിക്കും. എന്നെ കൈകാര്യം ചെയ്തോളൂ. എന്നാൽ, സി.പി.എമ്മിനെ ജനം കൈകാര്യം ചെയ്തുകഴിഞ്ഞു. ജില്ല സെക്രട്ടറി ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട നേതാവാണ്. ജനപിന്തുണ തിരിച്ചുകൊണ്ടുവരാനുള്ള ബൗദ്ധികശേഷിയോ കായികശക്തിയോ ഇല്ലാത്തയാൾ’ -ജി. സുധാകരൻ എം.എൽ.എ. ആലപ്പുഴയിൽ മാധ്യമങ്ങളോടു പറഞ്ഞു. ശനിയാഴ്ച എം.എൽ.എ.യുടെ ഓഫീസിലേക്കു സി.പി.എം. നടത്തിയ മാർച്ചിൽ, സുധാകരൻ വർഗവഞ്ചകനാണെന്നും ആ സമീപനം തുടർന്നാൽ കൈകാര്യം ചെയ്യുമെന്നും നാസർ പറഞ്ഞിരുന്നു. അതിനോടുള്ള പ്രതികരണമായിരുന്നു സുധാകരന്റേത്.
പോലീസിനെയും ജി. സുധാകരൻ കുറ്റപ്പെടുത്തി. ‘സി.പി.എം. മാർച്ചിന് പോലീസും കൂട്ടുനിന്നു. ഭരണം മാറിയത് ആലപ്പുഴയിലെ പോലീസ് അറിഞ്ഞിട്ടില്ല. പോലീസ് ആരോടും മമതയും വിരോധവും കാണിക്കേണ്ടാ. അവരുടെ ജോലി ചെയ്യണം. ഇവിടെ പ്രവർത്തിക്കാൻ സി.പി.എമ്മിന്റെ സമ്മതം വേണോ? തനിക്ക് 28,000 വോട്ടാണു ഭൂരിപക്ഷമെന്നു പറഞ്ഞതിനു കുഞ്ഞാലിക്കുട്ടിക്ക് ഒന്നരലക്ഷം ഭൂരിപക്ഷമില്ലേയെന്നാണ് അവരുടെ ചോദ്യം. കുഞ്ഞാലിക്കുട്ടിയുടെ വോട്ടർമാരാണോ ഇവിടത്തെ വോട്ടർമാർ?’ -സുധാകരൻ ചോദിച്ചു.






























