തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ത്തിൽ കേസ് ഡയറി തിരുത്തലിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. മർദ്ദന കേസ് അന്വേഷിച്ചിരുന്ന ആലപ്പുഴയിലെ ഉദ്യോഗസ്ഥരുടെയും എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയാണ് എസ്ഐടി രേഖപ്പെടുത്തുക. റിപ്പോർട്ട് കിട്ടിയാൽ സർക്കാർ വിശദീകരണം തേടും. അതേസമയം, യൂത്ത് കോൺഗ്രസുകാരെ മർദിച്ച പോലീസുകാർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയൻ്റെ ഗൺമാനടക്കമുള്ളർ തല്ലിയ സംഭവത്തിൽ കേസ് ഡയറി തിരുത്തലിലാണ് എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നത്.
ലോക്കൽ പോലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാനടക്കം മർദ്ദിച്ചെന്ന് എഴുതിയ ഡയറി തിരുത്തിയാണ് കേസ് എഴുതിത്തള്ളിയത്. കേസ് ഡയറി പെൻഡ്രൈവിലാക്കി എഡിജിപി എംആർ അജിത് കുമാറിൻ്റെ ഓഫീസിലെത്തിച്ചെന്നാണ് ആദ്യ അന്വേഷണ സംഘം എസ്ഐടിക്ക് നൽകിയ മൊഴി.






























