തിരുവല്ല : ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതയിൽ വെള്ളം കയറാതിരിക്കാനുള്ള റെയിൽവേയുടെ നിർമാണങ്ങളെല്ലാം പരാജയപ്പെട്ടു. വെള്ളം കയറിയതോടെ അടിപ്പാത വഴിയുള്ള ഗതാഗതം നിരോധിച്ച് ഗേറ്റ് പൂട്ടി അപായ ബോർഡും വെച്ചു. 2 മാസം മുൻപാണ് റെയിൽവേ അടിപ്പാതയിൽ മൂന്നാമത്തെ ശ്രമം നടത്തിയത്. അടിപ്പാതയിൽ വെള്ളം കയറുമ്പോൾ ചെറിയ വാഹനങ്ങൾക്കു പോകാനുള്ള വഴി വീതി കൂട്ടുകയും അടിപ്പാത കോൺക്രീറ്റ് ചെയ്യുകയും ചെയ്തതാണ് അവസാനത്തെ പണി. പക്ഷേ ചെറിയ വാഹനങ്ങൾക്കു പോകാനുള്ള ഉയർത്തി നിർമിച്ച പ്രത്യേക പാതയിലും വെള്ളം കയറിയതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ആദ്യം റെയിൽവേ ഇവിടെ ഇരുവശത്തും പാതയ്ക്കു മുകളിൽ മേൽക്കൂര ഇട്ട് വെള്ളം തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നീട് ഓട പണിതു. റോഡിന്റെ വശങ്ങളിൽ സംരക്ഷണം ഒരുക്കി. വെള്ളം പമ്പു ചെയ്തു കളയുന്നതിനു മോട്ടർ സ്ഥാപിച്ചു. അടിപ്പാതയിൽ വെള്ളം നിറയുമ്പോൾ ഇരുചക്രവാഹനങ്ങൾക്കു മാത്രം പോകാവുന്ന രീതിയിൽ ഉയർത്തി പ്രത്യേക കോൺക്രീറ്റ് പാത പണിതു. അവസാനമായി വെള്ളം ഭൂമിക്കടിയിൽ നിന്നു കയറാതിരിക്കാൻ തറ കമ്പികെട്ടി കോൺക്രീറ്റ് ചെയ്തു. ഇരുചക്ര വാഹനങ്ങൾക്കു പുറമേ ചെറിയ വാഹനങ്ങൾക്കു പോകാൻ കോൺക്രീറ്റ് പാതയുടെ വീതി കൂട്ടി. എല്ലാ ശ്രമങ്ങളും പാഴായി. ഇത്തവണത്തെ പണിയിൽ പാതയ്ക്കിരുവശവും ഗേറ്റ് സ്ഥാപിച്ചത് യാത്രക്കാർക്ക് മുന്നറിയിപ്പു നൽകുന്നതിന് ഉപകാരപ്പെടുന്നുണ്ട്.





























