ഡൽഹി: യുപിയിൽ ഇൻഡ്യ സഖ്യം 79 സീറ്റുകൾ നേടുമെന്ന് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്. വാരണാസിയിൽ മാത്രമാണ് ഇൻഡ്യ സഖ്യം കടുത്ത മത്സരം നേരിടുന്നത്. ഈ ഒരു സീറ്റൊഴികെ ബാക്കി 79 ലോക്സഭാ സീറ്റുകളിലും വിജയം നേടുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ‘ബിജെപിയുടെ കഥകളെല്ലാം പഴയതായി കഴിഞ്ഞു. അവരുടെ വാചകങ്ങളും ആർക്കും കേൾക്കാൻ താല്പര്യമില്ല. അതുകൊണ്ട് തന്നെ ബിജെപി ഭയത്തിലാണ്. ജനങ്ങളോട് ഇനി എന്ത് പറയുമെന്ന് പോലും അറിയാൻ കഴിയാത്ത തരത്തിൽ അവർ പിടിച്ചുകഴിഞ്ഞു. ഞാൻ ആവർത്തിച്ചു പറയുന്നു 79 സീറ്റുകൾ ഇൻഡ്യ സഖ്യം നേടുക തന്നെ ചെയ്യും’- അഖിലേഷ് യാദവ് പിടിഐയോട് പറഞ്ഞു.
എണ്‍പതു ലോക്സഭാ സീറ്റുള്ള യുപിയിൽ എത്ര നേടുന്നുവെന്നത് സാധാരണഗതിയില്‍ ഡല്‍ഹിയിൽ ഭരണം പിടിക്കുന്നതിൽ നിർണായകമാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടം അടുത്തുവരുമ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ ഹൃദയഭൂമിയെന്ന് വാഴ്ത്തപ്പെടുന്ന യുപിയിലേക്ക് തന്നെയാണ് രാജ്യം ഉറ്റുനോക്കുന്നത്. വോട്ടെടുപ്പിൻ്റെ നാലാം ഘട്ടത്തിനായി ഒരുങ്ങുമ്പോൾ, രാജ്യത്തിൻ്റെ ഭാവി നേതൃത്വത്തെ നിർണയിക്കുന്നതിൽ സംസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണ്. ഉത്തർപ്രദേശ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് മെയ് 13നാണ് നടക്കുക. ഷാജഹാൻപൂർ, ഖേരി, ധൗരാഹ്‌റ, സീതാപൂർ, ഹർദോയ്, മിസ്രിഖ്, ഉന്നാവോ, ഫറൂഖാബാദ്, ഇറ്റാവ, കനൗജ്, കാൺപൂർ, അക്ബർപൂർ, ബഹ്‌റൈച്ച് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.