തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങിൽ പരസ്പ്പരം കൊമ്പുകോർത്ത് സംസ്ഥാന മന്ത്രി പി. എ. മുഹമ്മദ് റിയാസും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുളീധരനും.ദേശീയപാത വികസനവുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിമാരുടെ വാക്ക്പോര്. ഉദ്ഘാടന ചടങ്ങിൽ ആദ്യം സംസാരിച്ച വി. മുരളീധരൻ ഏറ്റുമുട്ടലുകൾക്ക് തുടക്കം കുറിച്ചു. സംസ്ഥാന മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ കേന്ദ്ര സർക്കാരിനുള്ള പ്രമോഷനായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് കേരളത്തിൽ പല വികസന പദ്ധതികളും നടപ്പാക്കുന്നതെന്നും മുരളീധരൻ അവകാശപ്പെട്ടു. കേന്ദ്ര പദ്ധതികൾക്ക് പ്രചാരണം നൽകിയ റിയാസിന് നന്ദി അറിയിക്കുന്നെന്നും പറഞ്ഞാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ വേദി ഒഴിഞ്ഞത്.
ഇതിന് പിന്നാലെ എത്തിയ സംസ്ഥാന മന്ത്രി വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. കേന്ദ്ര മന്ത്രിയുടെ പരാമർശങ്ങളെ വിമർശിച്ചാണ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ആരംഭിച്ചത്. ഇത്തരം പരിപാടികൾ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കേന്ദ്ര ഫണ്ട് ജനങ്ങളുടെ നികുതി പണമാണ്, അത് ആരുടെയും ഔദാര്യമല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളാണ് ചെറുതോണി മേൽപ്പാലം തുടങ്ങിയ വികസിത പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കിയെതെന്നും സംസ്ഥാന മന്ത്രി തിരിച്ചടിക്കുകയായിരുന്നു.





























