പത്തനംതിട്ട : സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി ശക്തമാക്കി പത്തനംതിട്ട ജില്ലാ പോലീസ്. ഗുണ്ടാ വിളയാട്ടവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഐ.പി.എസ് – ന്റെ കർശന നിർദ്ദേശപ്രകാരമാണ് നടപടി. ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും കാപ്പാ ആക്ട് പ്രകാരം നടപടി നേരിട്ടവരും ഒന്നിലധികം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുടെയും പേരിൽ കർശന നടപടി സ്വീകരിക്കാനാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. ഓപ്പറേഷൻ റൗണ്ട് അപ്പ് എന്ന പേരിൽ ജില്ലയില്‍ കാപ്പ കേസുകളിൽ ഉൾപ്പെട്ട മുഴുവൻ പേരെയും മുൻകരുതൽ എന്ന നിലയില്‍ അറസ്റ്റ് ചെയ്യും. മൂന്ന് കാപ്പാ കേസുകളില്‍ ജയിൽ ശിക്ഷ അനുഭവിച്ചതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതുമായ തിരുവല്ല സ്വദേശി റോഷൻ വർഗീസിന്റെ മകന്റെ ബർത്ത് ഡേ പാർട്ടിയില്‍ നിരവധി സാമൂഹ്യവിരുദ്ധരും ക്രിമിനൽ കേസുകളിൽ പ്രതിയായവരും പങ്കെടുത്തിരുന്നു.
ഈ ആഘോഷ പരിപാടി ശ്രദ്ധയിൽപ്പെട്ട ജില്ലാ പോലീസ് മേധാവി കര്‍ശന നടപടിക്കും അറസ്റ്റിനും നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത 8 പേരെ അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിലാക്കി. തിരുവല്ല എസ്.എച്ച്.ഓ സുജിത് കെ.ആര്‍, സബ് ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ, സി.പി.ഓ മാരായ അഖിലേഷ് അവിനാശ് ഉള്‍പ്പെടെ തിരുവല്ല സ്റ്റേഷനിലെ പത്തോളം പോലീസ് ഉദ്യോഗസ്ഥരും ഈ ഓപ്പറേഷനിൽ പങ്കെടുത്തു. സാമൂഹ്യവിരുദ്ധർക്കും ഗുണ്ടകൾക്കും എതിരെയുള്ള നടപടികൾ കർശനമായി തന്നെ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.






























