തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ മതിലകം ഓഫീസ് വളപ്പിൽ മാംസാഹാരം ഉപയോഗിച്ചെന്ന പരാതിയിൽ ജീവനക്കാരനെ അന്വേഷണവിധേയമായി മാറ്റിനിർത്തി. ഇക്കാര്യത്തിൽ തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാടും കവടിയാർ കൊട്ടാരം അധികൃതരും അതൃപ്തി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഡ്രൈവർ തസ്തികയിലുള്ള ഒരു ജീവനക്കാരൻ മറ്റു ജീവനക്കാർക്കൊപ്പം ചിക്കൻ ബിരിയാണി കഴിച്ചതായ ആരോപണമുയർന്നത്. ഇതിന്റെ അവ്യക്തമായ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം ആരോപണം ഉയർന്നത്. പിന്നീടാണ് ജീവനക്കാരനിലേക്ക് അന്വേഷണമെത്തിയത്.
ക്ഷേത്രം ഓഫീസിലെ ജീവനക്കാർക്ക് ആഹാരം കഴിക്കാൻ നേരത്തേ പ്രത്യേക സ്ഥലം അനുവദിച്ചിരുന്നു. ഇവിടെ സി.സി.ടി.വി. ക്യാമറയുമുണ്ട്. മുറിയിൽ സസ്യേതരഭക്ഷണം കഴിക്കുന്നത് പതിവായിരുന്നു.
പുതിയ ഭരണസമിതിയും എക്സിക്യുട്ടീവ് ഓഫീസർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരും ഈ കീഴ്‌വഴക്കത്തെ ചോദ്യംചെയ്തിരുന്നു. എന്നാൽ പരാതിയുടെ തലത്തിലേക്കുയരാത്തതിനാൽ നിയന്ത്രണം ഉണ്ടായിരുന്നില്ല.
ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു സ്ഥലത്തും സസ്യേതരഭക്ഷണം ഉപയോഗിക്കരുതെന്ന നിർദേശം തന്ത്രി അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നടപടികൾ ഭരണസമിതി ചർച്ചചെയ്തു തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു.





























