ആലുവ : ആലുവ പുക്കാട്ടുപടിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ജീസൺ ജോണിയെ ഡ്യൂട്ടിക്കിടെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ. എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പിൽ മുഹമ്മദ് കബീറാണ് (36) അറസ്റ്റിലായത്. ഡോക്ടർക്കു മർദനമേറ്റ് പത്തു ദിവസം പിന്നിട്ട ശേഷം ഇന്നലെ രാത്രി ഇയാൾ പോലീസിനു കീഴടങ്ങുകയായിരുന്നു. പ്രതിയെ അറസ്റ്റു ചെയ്യാത്തതിനെതിരെ ഡോക്ടർമാരുടെ സംഘടനകളിൽ നിന്നുൾപ്പടെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രതി കീഴടങ്ങിയത്.
മൂന്നാം തീയതി ഉച്ചയ്ക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുമ്പിലാണ് ഡോക്ടർക്കു മർദനമേറ്റത്. പ്രതി ഭാര്യയും ഒന്‍പതു വയസുള്ള കുട്ടിയുമായി ചികിത്സയ്ക്കെത്തിയതായിരുന്നു. കോവിഡ് രോഗ ബാധിതയായ യുവതി ആശുപത്രിയിലെത്തുമ്പോൾ നെഗറ്റീവായിരുന്നതായി പറയുന്നു. കുട്ടിക്ക് പനിയും വയറുവേദനയും ഉണ്ടായിരുന്നു. കുട്ടിയെ പരിശോധിച്ച ശേഷം മാതാവിനെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർക്കു മർദനമേറ്റത്.