ആലപ്പുഴ : അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ ജലനിരപ്പ് കുറഞ്ഞു. നിർത്തിവെച്ച കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചു. വെള്ളത്തിൽ പൂർണമായും മുങ്ങിയ തിരുവല്ല അമ്പലപ്പുഴ സംസ്ഥാന പാത വഴിയുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തിവെച്ചിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ ഇന്ന് രാവിലെ മുതൽ സർവീസ് പുനരാരംഭിച്ചിട്ടുണ്ട് എന്ന് കെ.എസ്.ആർ.ടി.സി ഔദ്യോഗികമായി അറിയിച്ചു. സർവീസുകൾ തുടങ്ങി. അതിനിടയിലാണ് നെൽക്കൃഷിയുമായി ബന്ധപ്പെട്ട ആശങ്കയുണ്ടായത്.
ഇടുക്കി, കോട്ടയം ജില്ലകളിൽ ഭൂരിഭാഗം കെ.എസ്.ആർ.ടി.സി ബസ് സർവീസുകളും പുനരാരംഭിച്ചു. ജലനിരപ്പ് കുറഞ്ഞതിനാലാണ് നിർത്തിവെച്ചിരുന്ന സർവീസുകൾ വീണ്ടും തുടങ്ങിയത്. പാലായിൽ നിന്ന് കുമളി ഒഴികെയുള്ള സർവീസുകൾ ആരംഭിച്ചു. കുട്ടിക്കാനം – മുണ്ടക്കയം സർവീസ് പുനരാരംഭിച്ചിട്ടില്ല. കുട്ടിക്കാനം – വാഗമൺ- കോട്ടയം സർവീസ് തുടങ്ങി. അതേസമയം കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ മാസം 25 വരെ പ്രവേശനം നിർത്തിവെച്ചു.
അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പൊതുജനങ്ങൾക്കുള്ള പ്രവേശനം നിർത്തിവെച്ചത്. ജില്ലാ കളക്ടർ പി.കെ ജയശ്രീ ഇതു സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചു. മലയോര മേഖലകളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള രാത്രികാല യാത്ര നിരോധിച്ചു. ആലപ്പുഴയിൽ മടവീഴ്ചയിൽ 400 ഏക്കർ നെൽകൃഷി നശിച്ചു. ചെറുതന തേവേരി തണ്ടപ്ര പാടത്താണ് മടവീഴ്ചയുണ്ടായത്. 3200 ഏക്കർ നെൽകൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്. ആലപ്പുഴയിൽ വിതയ്ക്കാൻ ഒരുക്കിയ നൂറിലധികം ഏക്കർ പാടം നശിച്ചു. ലോവർ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് കുറയുന്നു. മഴ മാറി നിൽക്കുമ്പോഴും കിഴക്കൻ വെള്ളത്തിന്റെ പ്രഭാവം താഴ്ന്ന പ്രദേശങ്ങങ്ങളെ കാര്യമായി ബാധിക്കുന്നു. വെള്ളക്കെട്ടിൽ മാറ്റമില്ല എന്നാൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട് എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പൊതുവായ വിലയിരുത്തൽ.