കോഴിക്കോട് : ഫറോക്ക് സ്വദേശിയായ 19 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടാം തീയതി ജോലി ആവശ്യത്തിനായി കൊല്ലം കരുനാഗപ്പള്ളിയിലേക്ക് പോയ യുവാവിന് മൂന്നാം തീയതിയോടെ പനിയും കടുത്ത തലവേദനയും അനുഭവപ്പെടുകയായിരുന്നു. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മാറ്റമില്ലാത്തതിനെ തുടർന്ന് അഞ്ചാം തീയതി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഏഴാം തീയതിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് 12-ാം തീയതി നടത്തിയ പിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം ഫറോക്കിലെ കരുവന്തിരുത്തി പരിസരത്തു നിന്നാകാമെന്നാണ് ആരോഗ്യവകുപ്പ് ഇപ്പോൾ സംശയിക്കുന്നത്,. യുവാവ് അവിടെ നിന്നാണ് യാത്ര തിരിച്ചത് എന്നതിനാലാണ് പരിശോധനകൾ ഈ മേഖലയിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നത്. നേരത്തെ കോട്ടൂരിലെ ഒൻപത് വയസ്സുകാരനും സമാനമായ രീതിയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. ഇത്തരം കേസുകളിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായി തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. നിലവിൽ പല കേസുകളിലും ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആരോഗ്യ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.






























