കോന്നി : കല്ലേലി, കുളത്തുമണ്‍ പ്രദേശങ്ങളില്‍ കാട്ടാന ആക്രമണം രൂക്ഷമായതോടെ സംയുക്ത ജനകീയ സമിതി കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി തെളിവെടുപ്പ് നടത്തി. അമിക്കസ്ക്യൂറി അംഗങ്ങളായ അഡ്വ.എം.പി.മാധവന്‍ കുട്ടി, അഡ്വ.ലിജി വടക്കേടത്ത് എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്. രാവിലെ പത്തരയോടെ സ്ഥലത്ത് എത്തിയ സംഘം കുളത്തുമണ്‍, താമരപ്പള്ളി, കല്ലേലി തുടങ്ങി കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയും കാട്ടാനശല്യം തടയുന്നതിന് സ്വീകരിക്കാവുന്ന നടപടികള്‍ സംബന്ധിച്ച് പ്രദേശവാസികളില്‍ നിന്നും അഭിപ്രായം തേടുകയും ചെയ്തു.
കുമ്മണ്ണൂര്‍ ഭാഗത്ത് നിന്നും അച്ചന്‍കോവില്‍ നദി കടന്നും കടിയാര്‍ വനഭാഗത്ത് നിന്നും കാട്ടാനകള്‍ കൂട്ടമായി കല്ലേലി അടക്കമുള്ള ജനവാസ മേഖലയിലേക്ക് കടന്നുവരുന്നത് പതിവാകുകയാണെന്നും ഇതിന് അടിയന്തിര നടപടി ഉണ്ടായെങ്കില്‍ മാത്രമേ കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ എന്നും സമരസമിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും അമിക്സ് ക്യൂറിയോട് പറഞ്ഞു. വനാതിര്‍ത്തികളില്‍ വലിയ കിടങ്ങ് എടുക്കണമെന്നും ഇതിലൂടെമാത്രമേ ആനയുടെ ശല്യം പരിഹരിക്കുവാന്‍ കഴിയൂ എന്നും പ്രദേശവാസികള്‍ പറഞ്ഞു. പ്ലാന്റെഷന്‍ ഭാഗത്ത് കിടങ്ങ് എടുത്താല്‍ അത് തൊഴിലാളികള്‍ക്ക് മാത്രമേ സംരക്ഷണം നല്‍കുകയുള്ളൂ എന്നും ഇതിനാല്‍ ജനങ്ങള്‍ക്ക് കൂടി ഉപകാരപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും അമിക്കസ്ക്യൂറി അഭിപ്രായപ്പെട്ടു.
ജനകീയ സമരസമിതി അംഗങ്ങള്‍, വനംവകുപ്പ് അംഗങ്ങള്‍, ജന പ്രതിനിധികള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ വിശദമായി കേട്ട് ഇവയെല്ലാം രേഖപ്പെടുത്തിയ ശേഷമാണ് സംഘം മടങ്ങിയത്. വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കോന്നി ഡി.എഫ്.ഓ ആയുഷ് കുമാര്‍ കോറി ഐ.എഫ്.എസ്, നടുവത്തുമൂഴി റെയ്ഞ്ച് ഓഫീസര്‍ അരുണ്‍, ജില്ല പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാര്‍, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.വി ശാന്തകുമാര്‍, ജിജ, സമര സമിതി പ്രസിഡണ്ട് അമ്പിളി വര്‍ഗീസ്, സെക്രട്ടറി ജയിംസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.





























