ന്യൂഡൽഹി: അനധികൃത കുടിയേറ്റം മൂലമുണ്ടാകുന്ന അസ്വാഭാവികമായ ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങൾ രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, സാമൂഹിക സന്തുലിതാവസ്ഥ എന്നിവയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വാഗ്ദാനംചെയ്ത സമിതിയാണിത്. ഏത് രാജ്യത്തിന്റെയും ഭാവി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് അനധികൃത കുടിയേറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.
വിരമിച്ച സുപ്രീം കോടതി ജഡ്ജി പ്രകാശ് പ്രഭാകർ നാവ്ലേക്കറുടെ അധ്യക്ഷതയിലാണ് സമിതി പ്രവർത്തിക്കുക. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ദുർഗാ ശങ്കർ മിശ്ര, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധ ഡോ. ഷാമിക രവി എന്നിവരോടൊപ്പം സെൻസസ് കമ്മീഷണറും സമിതിയിൽ അംഗങ്ങളായിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (ഫോറിനേഴ്സ്-1) ആയിരിക്കും സമിതിയുടെ മെമ്പർ സെക്രട്ടറി. ഇന്ത്യയിലുടനീളം അസ്വാഭാവികമായ കാരണങ്ങളാൽ സംഭവിക്കുന്ന ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് സമിതി സമഗ്രമായ വിലയിരുത്തൽ നടത്തും.
മതപരവും സാമൂഹികവുമായ വിഭാഗങ്ങൾക്കിടയിലുണ്ടാകുന്ന അസാധാരണമായ ജനസംഖ്യാ വ്യതിയാനങ്ങളെ വിശകലനം ചെയ്യുക എന്നതാണ് സമിതിയുടെ പ്രധാന ചുമതല. ഇതിന് പരിഹാരമായി കൃത്യമായ സമയപരിധിക്കുള്ളിൽ നടപ്പിലാക്കാവുന്ന പദ്ധതികൾ സമിതി സർക്കാരിന് മുൻപാകെ സമർപ്പിക്കും. പ്രത്യേകിച്ചും ഗോത്രവർഗ്ഗ സമൂഹങ്ങളുടെ സംരക്ഷണത്തിനും സാമൂഹിക സുസ്ഥിരതയ്ക്കും ഈ കണ്ടെത്തലുകൾ ഗുണകരമാകുമെന്നും അമിത് ഷാ വ്യക്തമാക്കി.





























