പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പത്തനംതിട്ട നഗരസഭ നടപ്പാക്കുന്ന അമൃത് 2.0 പദ്ധതിയുടെ ഡി പി ആർ സമർപ്പിച്ചു. കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ തുളസീധരൻ പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർഹുസൈന് ഡി പി ആർ കൈമാറി. ആദ്യഘട്ടത്തിൽ 11.25 കോടി രൂപ മുതൽ മുടക്കി പാമ്പൂരിപാറയിലുള്ള വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് 10 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്റ് സ്ഥാപിക്കും.
ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പ്ലാന്റിൽ നിന്നും മികച്ച ഗുണനിലവാരമുള്ള ശുദ്ധജലം നഗരവാസികൾക്ക് എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യം വെയ്ക്കുന്നതെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. അതോടൊപ്പം ഒന്നാംഘട്ടത്തിൽ നഗരത്തിലെ വീടുകളിൽ കുടിവെള്ള ടാപ്പുകൾ സ്ഥാപിച്ച് ശുദ്ധജലം എത്തിക്കുന്നത്തിനുള്ള പൈപ്പുകളുടെ വിതരണ ശൃംഖലയ്ക്കായി നാലു കോടി രൂപയും കല്ലറകടവിലെ നിലവിലുള്ള സംഭരണ സംവിധാനം ശക്തിപ്പെടുത്താൻ 90 ലക്ഷം രൂപയും വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, നഗരസഭാ സെക്രട്ടറി ഷേർല ബീഗം, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, വാട്ടർ അതോറിറ്റി എക്സി. എഞ്ചിനീയർ പ്രദീപ് ചന്ദ്ര, അസിസ്റ്റൻറ് എൻജിനീയർ രഘുരാജ് എന്നിവർ പങ്കെടുത്തു.