റാന്നി: ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ സംസ്ക്കരിച്ച് വളമാക്കി മാറ്റുന്ന സ്വകാര്യ സംരംഭം റാന്നിയില്‍ ഉദ്ഘാടനം ചെയ്തു. റാന്നി പഞ്ചായത്തിലെ രണ്ടാം വാർഡിൽ വെട്ടിമൂട്ടിൽ സുനു കുര്യന്റെ ഉടമസ്ഥതയിലാണ് പുതിയതായി മാലിന്യങ്ങൾ നശിപ്പിക്കാനുള്ള പുതിയ സംരംഭം പഞ്ചായത്തിൽ തുടങ്ങിയത്. അദ്ദേഹത്തിന്റെ വീടിനു സമീപമാണ് മാലിന്യം ഇല്ലാതാക്കാനുള്ള ഇൻസിനറേറ്റർ സ്ഥാപിച്ചത്. കുറഞ്ഞ ചെലവിൽ കൂടുതൽ മാലിന്യങ്ങൾ ഒരേസമയം സംസ്കരിക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങൾ കത്തിച്ച് വളമാക്കി മാറ്റുന്ന പദ്ധതിയാണ് ഇത്. 2.25 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്.
12 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ഇതേ സംരംഭം തുക കുറച്ച് ചെറുതും നിർമ്മിക്കാൻ കഴിയും. കോയമ്പത്തൂരിൽ നിന്ന് നിലവാരമുള്ള ഇരുമ്പ് മെറ്റീരിയൽ വാങ്ങിയാണ് ഇത് നിർമ്മിച്ചത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ വലിച്ചെറിയാതെ ഇവയിൽ നിക്ഷേപിച്ച് കരിച്ചു കളയുന്ന രീതിയാണ്. പിന്നീട് ഇവ വളമായും ഉപയോഗിക്കാമെന്ന് സുനു പറഞ്ഞു.
ഹോട്ടലുകൾ, വീടുകൾ , ലോഡ്ജുകൾ, ഫ്ളാറ്റുകൾ, വ്യവസായ ശാലകൾ എന്നിവിടങ്ങളിലേക്ക് ഇത് വ്യാപകമാക്കിയാൽ ഒരു പരിധി വരെ മാലിന്യങ്ങൾ ഇല്ലാതാക്കാൻ കഴിയും. പഞ്ചായത്തുകളിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനെ പറ്റി ആലോചിക്കാനും പഠിക്കാനും ജനപ്രതിനിധികൾ സന്ദർശനം നടത്തി.
റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർളി ഉദ്ഘാടനം ചെയ്തു.
വാർഡ് മെംമ്പർമാരായ സന്ധ്യാ ദേവി, മന്ദിരം രവീന്ദ്രൻ, ശശികല രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.






























