മുംബൈ : മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലയാളിയുമായ ആനി ശേഖര്‍ (84) അന്തരിച്ചു.
കൊളാബയില്‍ നിന്ന് 2004, 2009 വര്‍ഷങ്ങളിലായി രണ്ട് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു ആനി ശേഖര്‍. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കൊളാബ ഹോളി നെയിം കത്തീഡ്രലില്‍ നടക്കും. അസുഖബാധിതയായി ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. ബിഎംസിയില്‍ രണ്ട് തവണ മുനിസിപ്പല്‍ കോര്‍പ്പറേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുംബൈ ഘടകത്തിലെ ജനപ്രിയ നേതാവായിരുന്ന അവര്‍ 45 വര്‍ഷത്തോളം വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചു.
സ്ത്രീകളുടെ സുരക്ഷ, പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടം, വികലാംഗര്‍ക്ക് തൊഴിലവസരം തുടങ്ങി നിരവധി വിഷയങ്ങള്‍ എംഎല്‍എ ആയിരുന്ന കാലത്ത് നിയമസഭയില്‍ ഉന്നയിച്ചിരുന്നു. കൊളാബയില്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചതാണ് അവരുടെ പ്രധാന നേട്ടങ്ങളിലൊന്ന്. കൂപ്പറേജ് ബാന്‍ഡ്‌സ്റ്റാന്‍ഡ് ഗാര്‍ഡനിലെ സ്റ്റഡി സെന്ററും അവര്‍ ആരംഭിച്ച മറ്റ് പഠന കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ആയിരക്കണക്കിന് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അനുഗ്രഹമാണ്.
കൊളാബ മഹിളാ കോണ്‍ഗ്രസിന്റെ പ്രസിഡന്റായും പിന്നീട് മുംബൈ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006 മുതല്‍ 2009 വരെ സംസ്ഥാന മന്ത്രിയുടെ റാങ്കോടെ ചില്‍ഡ്രന്‍സ് എയ്ഡ് സൊസൈറ്റിയുടെ ചെയര്‍പേഴ്സണായി നിയമിക്കപ്പെട്ടു. മൂത്ത മകന്‍ സുരേഷ് ചന്ദ്രശേഖറും മകള്‍ അനിതാ ശേഖര്‍-കാസ്റ്റലിനോയും ബോംബെ ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകരാണ്. ഇളയ മകന്‍ വിജയ് ശേഖര്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. ഭര്‍ത്താവ് സീതാംബലവും മകള്‍ സബീനയും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു.






























