കോന്നി: കൊക്കാത്തോട്ടിലെ തെരുവ് നായ്ക്കളുടെ ഷെൽട്ടര്‍ അടച്ചുപൂട്ടാൻ അനിമൽ വെൽഫെയർ ഓഫീസർ സജന ഫ്രാൻസിസ് കോന്നി പോലീസിന് നിർദേശം നൽകി. ഇവിടെ നായ്ക്കൾ ചത്തതുമായി ബന്ധപ്പെട്ടാണ് അനിമൽ വെൽഫെയർ ബോർഡിന്റെ ത്രിശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓഫീസിന്റെ ഇടപെടല്‍. കൊക്കാത്തോട്ടിലെ തെരുവ് നായ്ക്കളുടെ ഷെൽട്ടറിൽ കോന്നി ഷീജ മൻസിലിൽ അജാസ് തെരുവ് നായ്ക്കളെ എത്തിച്ചിരുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ തെരുവിൽ അലയുന്ന നായ്ക്കളെയാണ് ഇവിടെ എത്തിച്ചിരുന്നത്. ഇത്തരത്തിൽ നൂറോളം നായ്ക്കളാണ് ഇവിടെ ഉള്ളത്. ഇതിൽ 18 നായ്ക്കളാണ് ചത്തത്.
പ്രദേശവാസികളിൽ നിന്നും ലഭിച്ച പരാതികളെ തുടർന്നാണ് ആനിമൽ വെൽഫെയർ ബോർഡിന്റെ നിർദേശം. ഇവിടെ എത്തിക്കുന്ന നായ്ക്കൾക്ക് ഭക്ഷണം ലഭിക്കാതെ ചാകുന്നതായും ഷെൽട്ടറിന്റെ പേരിൽ വ്യാപകമായി മൃഗസ്നേഹികളിൽ നിന്നും പണം വാങ്ങുന്നതായും ചൂണ്ടിക്കാട്ടിയാണ് പരാതികൾ അനിമൽ വെൽഫെയർ ബോർഡിന് ലഭിച്ചത്. അടുത്തിടെ ഓമല്ലൂരിൽനിന്നും പിടികൂടി പേവിഷബാധ സ്ഥിരീകരിച്ച നായയെയും മൃഗസംരക്ഷണ വകുപ്പ് ഇവിടയാണ് എത്തിച്ചത്. മയക്കു മരുന്ന് നൽകിയ ശേഷം ഇവിടെ എത്തിച്ച നായ ചാകുകയായിരുന്നു.
നായയുടെ ശരീരം തിരുവല്ലയിൽ എത്തിച്ച് പോസ്റ്റുമാർട്ടം ചെയ്തിരുന്നു. ഉമിനീരിന്റെയും രക്തത്തിന്റെയും പരിശോധന ഫലം വന്നപ്പോൾ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. നിയമാനുസരണമല്ലാതെ പ്രവർത്തിക്കുന്ന ഷെൽട്ടർ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് നേരത്തെ ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. തെരുവിൽ അലയുന്ന നായ്ക്കളെയും ഉടമകൾ ഉപേക്ഷിക്കുന്ന നായ്ക്കളെയും ഇവിടെയെത്തിച്ച് പരിപാലിക്കുകയായിരുന്നു അജാസ്.