കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് സീനിയർ ഓഫീസർ പി.ബി. അനിതയുടെ കോടതിഅലക്ഷ്യ ഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. അനിതയ്ക്ക് പുനർനിയമനം നൽകിയ ഉത്തരവ് സർക്കാർ ഹാജരാക്കിയ സാഹചര്യത്തിലാണിത്. അനിതയ്ക്ക് നിയമനം നൽകണമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച റിവ്യൂ ഹർജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വേനലവധിക്ക് ശേഷം പരിഗണിക്കും. കോഴിക്കോട് ഐ.സി.യു പീഡനക്കേസിലെ സാക്ഷിയായ അനിതയെ ജനുവരിയിൽ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. തുടർന്ന് നൽകിയ ഹർജിയിൽ, ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒഴിവുവരുന്ന റിട്ടയർമെന്റ് വേക്കൻസിയിൽ അനിതയെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ഇതുസംബന്ധിച്ച് സർക്കാരിന്റെ തീരുമാനം വന്നില്ലെന്ന കാരണം പറഞ്ഞ് പ്രിൻസിപ്പൽ അനിതയെ പ്രവേശിപ്പിച്ചില്ല. തുടർന്ന് സമരം നടത്തുന്നതിനിടെയാണ് അനിത കോടതിയലക്ഷ്യ ഹർജി നൽകിയത്.ഇതിനു പിന്നാലെ പുനപ്പരിശോധനാ ഹർജി നൽകിയ സർക്കാർ, ശനിയാഴ്ച രാത്രി തിടുക്കത്തിൽ നിയമന ഉത്തരവിറക്കി. ഞായറാഴ്ച അനിത ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.18 നഴ്സുമാർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റം തേടിയിട്ടുണ്ടെന്നും ഇതിൽ പലരും അനിതയെക്കാൾ അർഹതയുള്ളവരാണെന്നുമാണ് റിവ്യൂഹർജിയിൽ പറയുന്നത്.





























