ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ). ഒമാനിലെ ഖസബ് തീരത്തോട് ചേർന്ന് ചൊവ്വാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. അജ്ഞാത പ്രൊജക്റ്റൈൽ പതിച്ചതിനെ തുടർന്ന് കപ്പലിൽ ഉണ്ടായ തീപിടിത്തം അണച്ചതായും ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും യുകെഎംടിഒ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇതേ പാതയിലൂടെ സഞ്ചരിച്ച ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആക്രമണ ഭീഷണിയെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ നീക്കം ഈ ആഴ്ച വൻതോതിൽ ഇടിഞ്ഞു.
മുമ്പ് പ്രതിദിനം 130ലധികം കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിൽ, ചൊവ്വാഴ്ച അഞ്ച് കപ്പലുകൾ മാത്രമാണ് സർവീസ് നടത്തിയതെന്ന് പ്രമുഖ കപ്പൽ ട്രാക്കിംഗ് സ്ഥാപനമായ കെപ്ലർ അറിയിച്ചു. തിങ്കളാഴ്ച ഏഴ് കപ്പലുകളാണ് കടന്നുപോയത്. അതിനിടെ ഹോർമുസിൽ നിന്നുള്ള വരുമാനം പങ്കുവെക്കാനായി ഇറാനും ഒമാനും തമ്മിൽ നിർണായക ധാരണയിലെത്തിയെന്ന് സൂചന. ഐആർജിസി വക്താവിനെ ഉദ്ധരിച്ചു ഇറാനിലെ തസ്നിം വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒമാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒമാനും ഇറാനും ചേർന്ന് തുറക്കുന്ന പാതയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഇറാൻ അറിയിച്ചു. സുരക്ഷിതമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇറാനും ഒമാനും സംയുക്തമായി ഒരു താൽക്കാലിക സമുദ്ര ഇടനാഴിക്ക് രൂപം നൽകാനാണ് ധാരണ.































