കൊച്ചി : രഞ്ജിത്ത് വധക്കേസിൽ കൊലയാളി സംഘം ഉപയോഗിച്ച ഒരു വാഹനം കൂടി കണ്ടെത്തി. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്തുനിന്നാണ് ഇരു ചക്ര വാഹനം കണ്ടെത്തിയത്. ഇന്നലെ അറസ്റ്റിലായ അനൂപ്, അഷ്‌റഫ്, ജസീബ് എന്നിവർ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതോടെ പ്രതികൾ ഉപയോഗിച്ച മൂന്നാമത്തെ വാഹനമാണ് പോലീസ് കണ്ടെത്തിയത്. പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്.
പ്രതികൾക്കായി തമിഴ്‌നാടിനെ പുറമേ കർണാടകയിലും അന്വേഷണം നടത്തുകയാണ് പോലീസ്. കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലാതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൂന്നുപേരെയും സംസ്ഥാനത്തിന് പുറത്തു നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ വ്യാപക തെരച്ചിലാണ് പോലീസ് നടത്തിയത്. വെള്ളക്കിണറില്‍ നടന്ന കൊലപാതകത്തില്‍ ഉള്‍പ്പെട്ട പന്ത്രണ്ട് പേരാണ് രണ്‍ജീത്തിനെ വെട്ടിയത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായത്. കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ ബൈക്കുകളിലായി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇതിനിടെ ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ വധക്കേസില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരക് അറസ്റ്റിലായിരുന്നു. മലപ്പുറം സ്വദേശി അനീഷിനെ ആലുവയില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം 15 ആയി. ഷാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവരെ ഒളിവില്‍ പോകാന്‍ സഹായിച്ചത് അനീഷാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.





























