കൊച്ചി: നടൻ ടിനി ടോമിനെതിരായ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന അൻസിബയുടെ ആവശ്യം താരസംഘടനയായ അമ്മ പരിഗണിച്ചേക്കില്ല . പരാതി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ പരിഗണിക്കും . അൻസിബയുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് ഭൂരിഭാഗം ഭാരവാഹികളുടെയും അഭിപ്രായം.അതിനിടെ ഉണ്ണി ശിവപാലിനെതിരെയും കുക്കു പരമേശ്വരനെതിരെയും നീന കുറിപ്പിനെതിരെയും പുതിയ പരാതിയുമായി അമ്മയിലെ മുൻ മാനേജർ അതുല്യ രംഗത്തെത്തി. ലേബർ ഓഫീസർക്ക് നൽകിയ പരാതിക്ക് പിന്നാലെ തനിക്കെതിരെ അപവാദങ്ങൾ പടച്ചുവിടുന്നു. രാത്രിയിൽ ജോലി ചെയ്യിപ്പിച്ചതും മാനസികമായി പീഡിപ്പിച്ചതും അമ്മയിൽ ചർച്ചയായി മാത്രം ഒതുങ്ങിയെന്നും പരാതിയിൽ പറയുന്നു. ടിനി ടോമിനെതിരായ പരാതിയിൽ നേരിട്ട് ഹാജരാകാൻ നടി അൻസിബക്ക് താരസംഘടനയായ അമ്മ നിര്‍ദേശം നൽകിയിട്ടുണ്ട്.
തെളിവുകളുണ്ടെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കാനും അൻസിബയോട് നിർദേശിച്ചു. തന്‍റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു.ജൂൺ ഒന്നു മുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ നേരിട്ട് എത്താനാണ് അൻസിബയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്. തെളിവുകളും തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദേശം. തന്നെ നിഷ്പക്ഷമായി കേൾക്കണം എന്നാണ് അൻസിബയുടെ ആവശ്യം. പരാതിയിൽ പ്രത്യേക സമിതി രൂപീകരിക്കണം എന്നും രമേശ് പിഷാരടി മാലാപാർവ്വതി ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടുന്ന സമിതി വേണമെന്നുമാണ് അൻസിബ മറുപടി നൽകിയത്. ജൂൺ ഒന്നിന് അല്ലെങ്കിൽ 7 ന് ശേഷം ഹാജരാകും എന്നും മറുപടിയിൽ പറഞ്ഞു.






























