തായ്‌പേയ് : ചൈനയിൽനിന്നുള്ള സൈനിക ഭീഷണിയും കടന്നുകയറ്റശ്രമങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പട്ടാള അക്കാദമിയിലെ ബിരുദവിദ്യാർഥികൾക്ക് വീണ്ടും കമ്യൂണിസ്റ്റ് വിരുദ്ധത പാഠ്യവിഷയമാക്കി തയ്‌വാൻ. കാൽനൂറ്റാണ്ടിനുശേഷമാണ് ഈ വിഷയം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്. ശീതയുദ്ധകാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങൾ തയ്‌വാനിൽ സജീവമായിരുന്നു. ‘കമ്യൂണിസ്റ്റുവിരുദ്ധ രാജ്യസ്നേഹവിദ്യാഭ്യാസം’ സൈനിക അക്കാദമികളിൽ ഔദ്യോഗികമായി നൽകിയിരുന്നു. എന്നാൽ, 2002-ൽ ഇത് വെറും ‘രാജ്യസ്നേഹവിദ്യാഭ്യാസ’മാക്കി. അടുത്തകാലത്ത് തയ്‌വാനുമേലുള്ള അവകാശവാദം ചൈന ശക്തമാക്കിയതോടെയാണ് പഴയ പാഠ്യപദ്ധതി തിരിച്ചുകൊണ്ടുവരാൻ തീരുമാനിച്ചതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
നാടു നേരിടുന്ന സുരക്ഷാഭീഷണികളെക്കുറിച്ച് വിദ്യാർഥികളിൽ കൃത്യമായ ധാരണയുണ്ടാക്കാനും ആർക്കുവേണ്ടി, എന്തിനാണ് പോരാടുന്നതെന്ന തിരിച്ചറിവുണ്ടാക്കാനും ഈ ക്ലാസുകൾ അനിവാര്യമാണെന്ന് തയ്‌വാൻ പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തയ്‌വാനു ചുറ്റുമുള്ള ചൈനീസ് നാവികസേനയുടെ നീക്കങ്ങൾ റെക്കോഡ് നിരക്കിൽ വർധിച്ചതായി തയ്‌വാൻ ദേശീയസുരക്ഷാ കൗൺസിൽ സെക്രട്ടറി ജനറൽ ജോസഫ് വു അറിയിച്ചു. തങ്ങളുടേതെന്ന് ചൈന അവകാശപ്പെടുന്ന ദ്വീപാണ് തയ്‌വാൻ.






























