അത്തിക്കയം: അത്തിക്കയം കൊച്ചുപാലത്തിൽ ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടും മാലിന്യനിക്ഷേപം തടഞ്ഞുകൊണ്ടും പഞ്ചായത്ത് സ്ഥാപിച്ച ബോർഡുകൾ സാമൂഹ്യവിരുദ്ധർ തിരിച്ചു വെച്ചു. പാലം അപകടാവസ്ഥയിലായതിനെത്തുടർന്ന് അധികൃതരുടെ നടപടി വൈകിയപ്പോൾ നാട്ടുകാർ മുൻകൈ എടുത്ത് ഫണ്ട് സമാഹരിച്ചാണ് പാലം പുനരുദ്ധരിച്ചത്. വീണ്ടും പാലം തകരാതിരിക്കാൻ ചെറിയ വാഹനങ്ങൾ മാത്രം കടത്തിവിട്ടാൽ മതിയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് അധികൃതർ ഇവിടെ നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസമാണ് റോഡിലേക്ക് അഭിമുഖമായി ഇരിക്കേണ്ട ബോർഡുകൾ സാമൂഹ്യവിരുദ്ധർ തിരിച്ച് സമീപത്തെ നദിയിലേക്ക് നോക്കുന്ന രീതിയിൽ മാറ്റിവെച്ചത്. ഇതോടെ റോഡിലൂടെ വരുന്ന വാഹന ഡ്രൈവർമാർക്ക് ബോർഡിലെ നിർദ്ദേശങ്ങൾ കാണാൻ കഴിയാത്ത അവസ്ഥയായി. കഷ്ടപ്പെട്ട് നന്നാക്കിയെടുത്ത പാലം സംരക്ഷിക്കാൻ സ്ഥാപിച്ച ബോർഡുകൾ ഇത്തരത്തിൽ നശിപ്പിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.
ബോർഡ് കാണാത്തത് മുതലെടുത്ത് ഭാരവാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകാൻ സാധ്യതയുണ്ടെന്നും ഇത് വീണ്ടും പാലം തകരുന്നതിന് കാരണമാകുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. രാത്രികാലങ്ങളിൽ നദിയിലേക്ക് മാലിന്യം തള്ളുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ട്. സംഭവത്തിൽ കർശന നടപടി വേണമെന്നും ബോർഡുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.






























