ദില്ലി: ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും എണ്ണ വില ഉടൻ വർധിക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ മെയ് 15 ന് മുമ്പ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന് ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു. വർധന കേന്ദ്രസർക്കാർ അംഗീകരിച്ചാൽ, പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 4-5 രൂപ വരെ ഉയരും. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ 40-50 രൂപ വരെ വർധനവ് ഉണ്ടായേക്കാം. ഏകദേശം നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്. 2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്.
ഓരോ മാസവും ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമാണ് ഒഎംസികൾ നേരിടുന്നതെന്നും ചില്ലറ ഇന്ധന വിലയും വർദ്ധിച്ചുവരുന്ന ചെലവുകളും തമ്മിലുള്ള കടുത്ത പൊരുത്തക്കേട് ചൂണ്ടിക്കാണിച്ച് വൃത്തങ്ങൾ പറഞ്ഞു. മിഡിൽ ഈസ്റ്റ് യുദ്ധത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 യുഎസ് ഡോളറായി ഉയർന്നതിനെത്തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോള എണ്ണമേഖലയിൽ കടുത്ത ആഘാതം നേരിട്ടിട്ടും, ഇന്ത്യ ഇതുവരെ ചില്ലറ ഇന്ധന വില വർധിപ്പിച്ചിട്ടില്ല.






























