റാന്നി : ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാവുന്നു. ശല്യം രൂക്ഷമായതോടെ റാന്നി പോലീസില്‍ സ്കൂള്‍ അധികൃതര്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂളിലെത്തിയ പോലീസ് സ്ഥലത്ത് പരിശോധന നടത്തി അധികൃതരുടെ മൊഴിയും രേഖപ്പെടുത്തി. സ്കൂളില്‍ പുതിയതായി നിര്‍മ്മിക്കുന്ന പ്രീപ്രൈമറി കുട്ടികളുടെ കളി സ്ഥലങ്ങളിലെ നിര്‍മ്മാണമാണ് ഇവര്‍ നശിപ്പിച്ചത്. വരച്ച ചിത്രങ്ങളും പെയിന്‍റിങ്ങുകളും നശിപ്പിച്ച നിലയിലാണ്. പത്തു ലക്ഷം രൂപ ചിലവിലാണ് പുതിയ പണികള്‍ നടക്കുന്നത്.
ഓഫീസ് റൂമിന്‍റെ കതകില്‍ അശ്ളീല ചിത്രങ്ങള്‍ വരച്ചു വെച്ചിരിക്കയാണ്. പ്രിന്‍സിപ്പലിന്‍റെ മുറിയുടെ കതക് ചവിട്ടിപ്പൊളിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. മദ്യ കുപ്പിയും ആഹാര അവശിഷ്ടങ്ങളും വരാന്തയില്‍ വിതറിയ ഇവര്‍ നിരോധിത പാന്‍മസാല പായ്ക്കറ്റുകളും ഉപേക്ഷിച്ചിട്ടുണ്ട്. പ്രീപ്രൈമറി നിര്‍മ്മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെ സംഘം ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.സ്കൂളില്‍ പ്രവര്‍ത്തന സമയമല്ലാത്ത സമയങ്ങളില്‍ അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പോലീസിനും വിദ്യാഭ്യാസ വകുപ്പിനു നല്‍കിയ പരാതിയില്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.