തിരുവനന്തപുരം : സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളെല്ലാം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. സ്പീഡ് ഗവര്‍ണര്‍ അഴിച്ചുമാറ്റുന്നതില്‍ ഡീലര്‍മാക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും ഇതുൾപ്പെടെ എല്ലാം വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമലംഘനങ്ങൾ കണ്ടെത്താൻ നിർദേശം നൽകിയെന്നും ഡ്രൈവർമാരുടെ വിവരങ്ങളടക്കം ശേഖരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കഞ്ചേരി അപകടമുണ്ടാക്കിയ സ്വകാര്യ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്നും വേഗം കൂട്ടാനായി വാഹനത്തിലെ സ്പീഡ് ഗവര്‍ണര്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയെന്ന് കണ്ടെത്തിയതായും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണ് പോകുന്നത് എന്ന മുന്നറിയിപ്പോടെ ബസുടമയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് തവണ സന്ദേശം എത്തിയിരുന്നു. അപകടമുണ്ടാകുമ്പോള്‍ ബസ് 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ഈ വാഹനത്തിലെ സ്പീഡ് ഗവര്‍ണര്‍ സംവിധാനത്തില്‍ പരമാവധി വേഗതയായി 80 കിലോമീറ്ററാണ് ക്രമീകരിച്ചിരുന്നത്. എന്നാല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാവുന്ന വിധത്തില്‍ അതില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും ശ്രീജിത്ത് പറഞ്ഞു.





























